കൊച്ചി: ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ടു യുണിടാക് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്തു വിട്ടയച്ചു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് രണ്ടര മണിക്കൂർ ചോദ്യം ചെയ്തത്. അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യുമെന്നു സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനു വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35-ാം വകുപ്പും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് അന്വേഷണം. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ഐസോമോങ്ക് എന്ന ട്രേഡിംഗ് കമ്പനിയുടെ തിരുവനന്തപുരത്തെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചതെന്നു യൂണിടാക് ഉടമ സന്തോഷ് ഈപ്പന് മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്റെ 20.5 കോടി രൂപയുടെ പദ്ധതിയില്‍ ഒൻപതു കോടിയുടെ അഴിമതി നടന്നെന്നും മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ലൈഫ് മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യൂണിടാക് എംഡി സന്തോഷ് ഈപ്പന് എന്നിവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന അനില്‍ അക്കരെ എംഎല്‍എയുടെ പരാതിയിലാണു സിബിഐ അന്വേഷണം.
ലൈഫ് മിഷന്: യുണിടാക് എംഡിയെ സിബിഐ ചോദ്യം ചെയ്തു
12:33 AM Sep 29, 2020 | Deepika.com