ഇന്നു രാവിലെ 11ന് ചങ്ങനാശേരിയിലെ വസതിയിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. 11.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ മൃതദേഹം ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി പാരിഷ്ഹാളിൽ പൊതുദർശനം. മൂന്നിന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സംസ്കാരശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
പഠനകാലത്ത് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിലൂടെയായിരുന്നു സി.എഫ്. തോമസിന്റെ രാഷ്ട്രീയ പ്രവേശം. ഒന്‍പതു തവണ നിയമസഭയിലെത്തിയ അദ്ദേഹം 2001- 2006 കാലത്ത് എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുടെ മന്ത്രിസഭകളിൽ ഗ്രാമവികസന, രജിസ്ട്രേഷൻ മന്ത്രിയായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരിക്കെ കേരള കോണ്‍ഗ്രസ് സ്ഥാപിതമായ 1964ൽതന്നെ പാർട്ടി അംഗവും തുടർന്ന് ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറിയുമായി.
ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി1939 ജൂലൈ 30ന് ജനനം. എസ്ബി കോളജിൽനിന്നു ഫിസിക്സിൽ ബിരുദവും എൻഎസ്എസ് ട്രെയിനിംഗ് കോളജിൽനിന്ന് ബിഎഡും നേടി. 1962ൽ ചന്പക്കുളം സെന്റ് മേരീസ് സ്കൂളിലും തുടർന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായി. 1980ൽ എംഎൽഎയാകും വരെ 18 വർഷം അധ്യാപകനായിരുന്നു.
1980ലാണ് സി.എഫ്. തോമസ് ആദ്യമായി നിയമസഭയിലെത്തിയത്. കേരളകോണ്‍ഗ്രസ്- എം ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. കെസിഎസ്എൽ സംസ്ഥാന ജനറൽ സെക്രട്ടറിയായും ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ കുഞ്ഞമ്മ മങ്കൊന്പ് പരുവപ്പറന്പിൽ കുടുംബാംഗമാണ്. മക്കൾ: സൈജു, സിനി (കോട്ടയം), അനു (മനോരമ ന്യൂസ്). മരുമക്കൾ: ലീന (അധ്യാപിക, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ, വാഴപ്പള്ളി), ബോബി വല്യാത്ത് (ബീനാ ട്രാവൽസ്, കോട്ടയം), മനു കുഴിയാംപ്ലാവിൽ (മനോരമ, കൊച്ചി). ചങ്ങനാശേരി നഗരസഭാ ചെയർമാൻ സാജൻ ഫ്രാൻസിസ് സഹോദരനാണ്.