തിരുവനന്തപുരം: കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ ഏറെ നാളായി നീണ്ട സമ്മർദത്തിന് ഒടുവിൽ യുഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്നു ബെന്നി ബഹനാൻ രാജിവച്ചു. മുന്നണി കണ്‍വീനർ സ്ഥാനത്തേക്ക് പകരം കെപിസിസി മുൻ പ്രസിഡന്റ് കൂടിയായ എം.എം. ഹസൻ വൈകാതെയെത്തും.
ഹസന്റെ പേര് ഏകകണ്ഠമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനു സമർപ്പിച്ച സാഹചര്യത്തിൽ അടുത്ത ബുധനോ വ്യാഴമോ പ്രഖ്യാപനമെത്തുമെന്നാണു സൂചന. ഇതുവഴി ഉന്നതസ്ഥാനങ്ങളിൽ സാമുദായിക സന്തുലനം ഉറപ്പാക്കാനാകുമെന്നാണു നേതൃത്വം കരുതുന്നത്.
മാസങ്ങളായി നീണ്ട എ ഗ്രൂപ്പിന്റെ സമ്മർദത്തിന് ഒടുവിലാണ് കണ്‍വീനർ സ്ഥാനത്തുനിന്നുള്ള ബെന്നിയുടെ രാജി. എ ഗ്രൂപ്പിന് അവകാശപ്പെട്ട യുഡിഎഫ് കണ്‍വീനർ സ്ഥാനത്തേക്ക് ബെന്നി ബഹനാൻ നേരത്തെ എത്തിയിരുന്നു. 2019ൽ അദ്ദേഹം ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് യുഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്നുള്ള രാജിക്കായി ബെന്നിക്കുമേൽ സമ്മർദമേറി. ഇതിനിടെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബെന്നി കണ്‍വീനർ സ്ഥാനത്തു തുടരാൻ ശ്രമം നടത്തി. കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായതോടെ എം.എം. ഹസനെ കണ്വീനറാക്കാമെന്നു ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ഉറപ്പു നൽകിയിരുന്നു. എന്നാൽ, തർക്കത്തെ ത്തുടർന്നു പിന്നീട് കോണ്‍ഗ്രസ് ഹൈക്കമാൻഡ് പ്രശ്നത്തിൽ ഇടപെടുകയും കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് കണ്‍വീനറുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. പാർലമെന്റ് സമ്മേളനത്തിനു ശേഷം രാജി വയ്ക്കാമെന്നായിരുന്നു ബെന്നി ഉറപ്പു നൽകിയത്. ഇതിനിടയിൽ കേരളത്തിന്റെ എഐസിസി ജനറൽ സെക്രട്ടറിയുടെ ചുമതല താരിഖ് അൻവറിനായി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ താരിഖ് അൻവറിനോട് എം.എം. ഹസനും എ ഗ്രൂപ്പ് നേതൃത്വവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് അദ്ദേഹവും ഇടപെട്ടു.
കഴിഞ്ഞ രണ്ടാഴ്ച മുൻപു പ്രഖ്യാപിച്ച കെപിസിസി പുനഃസംഘടനാ പട്ടികയ്ക്കൊപ്പം യുഡിഎഫ് കണ്‍വീനറെയും പ്രഖ്യാപിക്കാൻ ആലോചിച്ചിരുന്നു.
എന്നാൽ, നടപടി യുഡിഎഫിന് ഏറെ ക്ഷീണമുണ്ടാക്കുമെന്ന ഘടകകക്ഷികൾ അടക്കമുള്ളവരുടെ നിർദേശത്തെത്തുടർന്നാണ് സാവകാശം നൽകിയത്. കെപിസിസിയും ബെന്നിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ കൊച്ചിയിൽ ബെന്നി ബഹനാൻ നാടകീയമായി രാജി പ്രഖ്യാപിച്ചത്.
സമ്മർദത്തിനൊടുവിൽ ബെന്നിയുടെ രാജി; എം.എം. ഹസൻ യുഡിഎഫ് കണ്‍വീനറാകും
01:37 AM Sep 28, 2020 | Deepika.com