തിരുവനന്തപുരം: കേരളത്തിലെ ഫെമിനിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റു ചെയ്ത യുട്യൂബർ വിജയ് പി. നായരെ താമസസ്ഥലത്ത് കയറി കൈയേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്നു പേർക്കെതിരേ പോലീസ് കേസെടുത്തു.
ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച വിജയ് പി. നായർക്കെതിരേ വനിതകളുടെ പരാതിയിൽ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു. ഇതിനു പുറമെ ഭാഗ്യലക്ഷ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുട്യൂബ് വീഡിയോയിൽ ഭാഗ്യലക്ഷ്മിക്കെതിരേ മോശം പരാമർശങ്ങൾ നടത്തിയ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തു.
അതേസമയം വിജയ് പി. നായർക്കെതിരേ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളതെന്ന് ആരോപണമുയർന്നിട്ടുണ്ട്. കേസിൽ സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്.
ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 509 പ്രകാരവും, കേരള പോലീസ് ആക്ട് സെക്ഷൻ 120 പ്രകാരവുമാണ് വിജയ് പി. നായർക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തിട്ടുള്ളത്.
പിന്നീട് വനിതാസംഘം നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 354 പ്രകാരം ഇയാൾക്കെതിരേ തന്പാനൂർ പോലീസും കേസെടുത്തിട്ടുണ്ട്. യുട്യൂബ് ചാനലിലെ വീഡിയോയെ സംബന്ധിച്ച് ചോദിക്കാൻ ചെന്ന തങ്ങളെ വിജയ് പി. നായർ അപമാനിച്ചു എന്ന് കാണിച്ച് വനിതകൾ നൽകിയ പരാതിയിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം വിജയ് പി. നായർ നൽകിയ പരാതിയിൽ താമസ സ്ഥലത്ത് അതിക്രമിച്ച് കയറൽ, മർദനം തുടങ്ങി ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് വനിതാ സംഘത്തിനെതിരേ കേസെടുത്തത്.
വിജയ് പി. നായരുടെ ലാപ്ടോപും മൊബൈലും പിടിച്ചെടുത്തതിന് വനിതകൾക്കെതിരേ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്. വ്യക്തിപരമായി അപമാനിച്ചെന്നു കാണിച്ച് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശനെതിരെ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഹൈടെക് സെൽ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശാന്തിവിള ദിനേശനെതിരേ കേസെടുത്തിട്ടുള്ളത്.
സംഭവത്തിൽ പോലീസിന് ലഭിച്ച പരാതിയുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കൂടുതൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ഡോ. ദിവ്യ ഗോപിനാഥ് അറിയിച്ചു.
യുട്യൂബർക്കു മർദനം: ഭാഗ്യലക്ഷ്മിയുൾപ്പെടെ മൂന്നു പേർക്കെതിരെ കേസ്
01:37 AM Sep 28, 2020 | Deepika.com