കോട്ടയം: നമ്മുടെ സ്ഥാനാർഥി സി.എഫ്. തോമസ് എന്ന് അച്ചടിച്ച ഇലക്ഷൻ പോസ്റ്ററിനു പുറത്ത് മൈദാപ്പശ തൂവി ഭിത്തികളിൽ ഒട്ടിക്കാൻ മടിയില്ലാത്ത സ്ഥാനാർഥി. കുമ്മായത്തിൽ നീലം ചേർത്ത് തനിക്കായി ചുവരെഴുതാൻ പാർട്ടിപ്രവർത്തകർക്കൊപ്പം രാത്രി ഉറക്കമൊഴിഞ്ഞു നടന്ന സ്ഥാനാർഥി.
1980ൽ ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് സ്കൂളിൽ ഉൗർജതന്ത്രം അധ്യാപകനായിരിക്കെ കേരള കോണ്‍ഗ്രസ് സ്ഥാനാർഥിയായി ഇടതുപക്ഷത്തു മത്സരിച്ച സി.എഫ്. തോമസിനൊപ്പം പ്രചാരണത്തിൽ സ്വന്തം വിദ്യാർഥികളുമുണ്ടായിരുന്നു. സിറ്റിംഗ് എംഎൽഎ കെ.ജെ. ചാക്കോയ്ക്കെതിരെ വിജയം നേടിയശേഷമാണു ചങ്ങനാശേരി അങ്ങാടിയിലെ ചെന്നിക്കര ഫ്രാൻസിസ് തോമസ് എന്ന സിഎഫ് സാർ അധ്യാപകവൃത്തിയിൽനിന്ന് അവധിയെടുത്ത് നിയമസഭയിലേക്കു പോയത്.
ഒൻപതു തെരഞ്ഞെടുപ്പുകളിലായി 40 വർഷം ചങ്ങനാശേരിക്കാർ വിജയം ആവർത്തിച്ചു സമ്മാനിച്ച സിഎഫ് 2016ൽ ചങ്ങനാശേരി നഗരസഭാ ഹാളിൽ തന്റെ ഇലക്ഷൻ കണ്‍വൻഷന്റെ ഉദ്ഘാടനവേളയിൽ പ്രസ്താവിച്ചു-ഇത് എന്റെ അവസാന ഇലക്ഷനായിരിക്കും. ഇനി സ്ഥാനാർഥിയായി വോട്ടുചോദിക്കാൻ ഞാൻ നിങ്ങൾക്കു മുന്നിൽ വരില്ല.
പറഞ്ഞതുപോലെ ഇനി സ്ഥാനാർഥിയും ജനപ്രതിനിധിയുമായി സിഎഫ് സാർ ഉണ്ടാവില്ല. അന്ന് യോഗം ഉദ്ഘാടനം ചെയ്ത അദ്ദേഹത്തിന്റെ നേതാവ് കെ.എം. മാണിയും കാലയവനികയിൽ മറഞ്ഞിരിക്കുന്നു.
ആദ്യ തെരഞ്ഞെടുപ്പിൽ തനിക്ക് ഇലക്ഷൻ ചെലവ് വെറും അര ലക്ഷം രൂപയിൽ താഴെയായിരുന്നുവെന്നും ഇക്കാലത്ത് മുക്കാൽ കോടിയിൽ കുറഞ്ഞ് മത്സരം അസാധ്യമാണെന്നും 2016 ലെ ഇലക്ഷൻ വേളയിൽ അഭിമുഖത്തിനെത്തിയപ്പോൾ സിഎഫ് സാർ പറഞ്ഞതോർക്കുന്നു. അനാവശ്യമായി നയാ പൈസ തോന്ന്യാസം കളയരുതെന്നും പ്രചാരണത്തിൽ ഓളമല്ല ഓർമപ്പെടുത്തലാണ് വലുതെന്നും ആവേളയിൽ സിഎഫ് പറഞ്ഞു. ഒപ്പം ഇലക്ഷൻ പ്രചാരണത്തിലെ ഇക്കാലത്തെ ധൂർത്തിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.
കള്ളം പറയാത്ത സംശുദ്ധനായ രാഷ്ട്രീയക്കാരനായിരുന്നു സിഎഫ് തോമസ്. പതിവുപോലെ കഴിഞ്ഞ ഇലക്ഷനിലും, ലഭിച്ച സംഭാവനകൾകൊണ്ടൊന്നും തീരുന്നതായിരുന്നില്ല പ്രചാരണത്തിൽ അദ്ദേഹത്തിനുണ്ടായ ലക്ഷങ്ങളുടെ കടബാധ്യതകൾ. മൈക്കുകാരും ജീപ്പുകാരും പന്തലുകാരുമൊക്കെ കാശ് തരാനുണ്ടല്ലോ സാറേ എന്ന ചോദ്യവുമായി ചങ്ങനാശേരി അങ്ങാടിയിലെ ആ പഴയ വീട്ടിൽ എത്തിക്കൊണ്ടിരുന്നു. തരാം, അൽപം സാവകാശം വേണം എന്ന് സാർ ചിരിച്ചു പറയുന്പോൾ പിണക്കം നടിക്കാതെ അവരൊക്കെ മടങ്ങി. ആറുപതിറ്റാണ്ടിലെ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് കടവും കടപ്പാടും കുറവുണ്ടായിരുന്നില്ല.
രാഷ്ട്രീയം സിഎഫ് തോമസിന് ആൾപ്രമാണിത്വത്തിനുള്ള സ്ഥാനവേദിയായിരുന്നില്ല, മറിച്ച ജനസേവനത്തിനുള്ള അവസരം മാത്രമായിരുന്നു. അങ്ങാടിയിലെ പഴയ വീടും അതിനുള്ളിലെ ഓഫീസും മാത്രമല്ല വീടിന്റെ ഗേറ്റും എല്ലാവർക്കുമായി തുറന്നിട്ട് ജനസേവനം നടത്തിയ നേതാവായിരുന്നു. ലെറ്റർ പാഡിൽ കൈപ്പടയിൽ ശുപാർശ എഴുതാനും പ്രസ്താവന എഴുതാനും സമയം കണ്ടെത്തിയ നേതാവ്.
എംഎൽഎയും മന്ത്രിയുമായിരുന്നപ്പോഴും ചങ്ങനാശേരിയുടെ നടവഴികളിലൂടെഎല്ലാവരോടു കുശലം പറഞ്ഞുപോകുന്ന സാധാരണക്കാരൻ. സ്കൂൾ അധ്യാപകന്റെ ശൈലിയും ഭാവവും സ്നേഹവും വാക്കുകളിലെ മിതത്വവും ജീവിതാവസാനം വരെ അദ്ദേഹം കൈവിട്ടിരുന്നില്ല. കഴിഞ്ഞ രണ്ട് ഇലക്ഷനുകളിലും താനൊരു രോഗിയാണെന്നും അർബുദത്തിന്റെ വേരുകൾ അസ്ഥികളിലൂടെ ആഴ്ന്നിറങ്ങുന്നുവെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. കാലിൽ വീർത്തുകെട്ടിയ നീര് മുഖം വരെ പൊതിഞ്ഞുനിന്നപ്പോഴും പതിവായി ഡയാലിസിസിനു വിധേയനാകുന്പോഴും പരിഭവങ്ങളൊന്നുമില്ലാതെ എല്ലാവരുടെയും പ്രശ്നങ്ങളിൽ അദ്ദേഹം സഹകാരിയായി, വേദന അമർത്തി പരിഭവങ്ങളില്ലാതെ.
സർക്കാരിന്റെ കിഫ്ബി പദ്ധതിയിലൂടെ ചങ്ങനാശേരി മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ചോദിക്കാൻ കഴിഞ്ഞ മാസം ഫോണിൽ വിളിച്ചപ്പോൾ എറണാകുളം അമൃതയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. ചങ്ങനാശേരിയിൽ രണ്ടു ബൈപാസുകളും കുടിവെള്ളപദ്ധതികളും റോഡുകളും വരാനുള്ള ആഗ്രഹങ്ങളെക്കുറിച്ചാണ് അദ്ദേഹം പങ്കുവച്ചത്.
കേരള കോണ്‍ഗ്രസിന്റെ സ്ഥാപനത്തെക്കുറിച്ച് ആലോചിക്കാൻ കോട്ടയം ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിൽ 1964 ഒക്ടോബർ എട്ടിനു ചേർന്ന യോഗത്തിൽ അക്കാലത്ത് കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന സിഎഫ് തോമസ് എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. അതിന ടുത്തദിവസം തിരുനക്കര മൈതാനത്ത് മന്നത്ത് പത്മനാഭൻ കേരള കോണ്‍ഗ്രസ് എന്നു പേരിട്ട പാർട്ടി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലും ആൾക്കൂട്ടത്തിനിടയിൽ സിഎഫുണ്ടായിരുന്നു. അന്നു കേരള കോണ്‍ഗ്രസിൽ അംഗത്വം നേടിയ സിഎഫിന് ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി സ്ഥാനം ലഭിച്ചു.
തുടർന്ന് 16 വർഷം ചങ്ങനാശേരിയിൽ കേരള കോണ്‍ഗ്രസിന്റെ മുൻനിര നേതാവും പ്രവർത്തകനുമായി സിഎഫ് നിലകൊണ്ടു. ആ വളർച്ച പാർട്ടി ചെയർമാൻ പദവി വരെ എത്തി. പാർട്ടിയെ ജനഹൃദയങ്ങളിലും അവരുടെ വികാരങ്ങളിലും ആഴത്തിൽ വളർത്തുന്നതിൽ ഒരു അധ്യാപകന്റെ ശൈലിയാണ് താൻ ആവിഷ്കരിച്ചതെന്ന് സിഎഫ് പറഞ്ഞിട്ടുണ്ട്.
വീടുകളിൽ യോഗം ചേർന്ന് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യവും മാർഗവും വിശദീകരിക്കുന്ന പതിവ് പഠന ക്ലാസുകൾ. അങ്ങനെ ക്ലാസെടുക്കാൻ വന്ന വഴിയിലാണ് കെ.എം. മാണിയുമായി ആഴമേറിയ അടുപ്പം തുടങ്ങിയതും പാർട്ടിയുടെ എല്ലാ പിളർപ്പിലും ലയനത്തിലും കുതിപ്പിലും കിതപ്പിലും മാണിയോടൊപ്പം നിലകൊണ്ടതും.പാർട്ടിയുടെ നൻമയ്ക്കായി എന്തു ത്യാഗവും അനുഷ്ഠിക്കാൻ സിഎഫ് ഒരുക്കമായിരുന്നു. ഒരു പതിറ്റാണ്ട് കേരള കോണ്‍ഗ്രസ്- എം ചെയർമാനായശേഷം 2010ൽ പിജെ ജോസഫും പിസി ജോർജും മാണിയും ലയിച്ച് ഒന്നായപ്പോൾ സിഎഫ് സ്ഥാനംകൊണ്ട് ചെറുതായത് ഒരുമടിയുമില്ലാതെയാണ്. തന്റെ നേതാവായ കെ.എം മാണിക്ക് ചെയർമാൻ സ്ഥാനം കൊടുത്ത് സിഎഫ് തോമസ് വൈസ് ചെയർമാനിലേക്ക് ചെറുതായി.
മന്നത്തു പത്മനാഭന്റെ കാലം മുതൽ പെരുന്നയും നായർ സർവീസ് സൊസൈറ്റിയുമായി ആത്മബന്ധം മുറിയാതെ കാത്തു. ചങ്ങനാശേരിയിൽ മുസ്ലീം സമു ദായവുമായും ഇതേ ആത്മബന്ധം സിഎഫിനു കരുതലായുണ്ടായിരുന്നു.
റെജി ജോസഫ്
സിഎഫ്: അധ്യാപനത്തിലും രാഷ്ട്രീയത്തിലും ഒരേ ആദർശം
01:07 AM Sep 28, 2020 | Deepika.com