ചങ്ങനാശേരി: ചങ്ങനാശേരിയുടെ ജനകീയ നേതാവ് സി.എഫ്. തോമസ് എന്ന സിഎഫ് സാർ തുടർച്ചയായി ഒന്‍പതു തവണ ചങ്ങനാശേരിയിൽ നിന്നും വിജയം നേടി. ഒരേ മണ്ഡലത്തിൽനിന്ന് ഇത്രയേറെ വിജയം കുറിച്ചവർ കേരളത്തിൽ വിരളം. അഞ്ചു പഞ്ചായത്തുകളും നഗരസഭയും ഉൾപ്പെടുന്ന ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിലെ ഓരോ വീടും വ്യക്തിയും സി.എഫ്. തോമസിനു പരിചിതമായിരുന്നു. ഒരേ സമയം അധ്യാപകന്റെ കരുതലും ജനപ്രതിനിധിയുടെ ഉത്തരവാദിത്വവും സിഎഫിനുണ്ടായിരുന്നു. ഈ ലാളിത്യവും സത്യസന്ധതയും മാന്യതമായിരുന്നു അദ്ദേഹത്തിന്റെ ജനസമ്മിതിക്ക് അടിസ്ഥാനം.
രാഷ്ട്രീയത്തിൽ എതിർക്കുന്നവരെയും ആദരിക്കാനും എല്ലാവരെയും കേൾക്കാനും അംഗീകരിക്കാനുമുള്ള മനസും ചിരിയുമാണ് സി.എഫ്. സാറിനെ തലമുറകൾക്ക് സ്വീകാര്യനാക്കിയത്. ചങ്ങനാശേരി അങ്ങാടിയിൽനിന്നു സംസ്ഥാന മന്ത്രിസഭയിൽ വരെയുള്ള പ്രയാണത്തിൽ ഒരു അഴിമതി ആരോപണവും ഇദ്ദേഹത്തിനു നേരെയുണ്ടായില്ല. ചെന്നിക്കര ബേബിച്ചൻ എന്ന സി.എഫ്. തോമസ് എക്കാലവും വേറിട്ട രാഷ്ട്രീയക്കാരനായിരുന്നു.
മതമൈത്രിയുടെ നാടായ ചങ്ങനാശേരിയിൽ സി.എഫ്.സാർ എല്ലാ സമുദായങ്ങൾക്കും സ്വീകാര്യനുമായിരുന്നു. ചങ്ങനാശേരി എസ്ബി ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക്, ഉൗർജതന്ത്രം അധ്യാപകനായിരുന്ന കാലത്ത് 1980ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. എ.കെ. ആന്റണി നേതൃത്വം നൽകുന്ന കോണ്‍ഗ്രസ് -(എ)യും കെ.എം. മാണി നേതൃത്വം നൽകിയിരുന്ന കേരളകോണ്‍ഗ്രസ് എമ്മും അന്ന് ഇടതുചേരിയിലായിരുന്നു.
കേരളകോണ്‍ഗ്രസ്-എം അംഗമെന്ന നിലയിൽ എൽഡിഎഫ് മുന്നണി സ്ഥാനാർഥിയായി സിഎഫിനു മത്സരത്തിനു കുറിവീണു. മുൻ മന്ത്രി കെ.ജെ. ചാക്കോയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. 2633 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിഎഫിനു വിജയം. 1982ൽ സിഎഫ് യുഡിഎഫ് സ്ഥാനാർഥിയും കെ.ജെ. ചാക്കോ എൽഡിഎഫ് സ്ഥാനാർഥിയുമായി. പതിനായിരത്തിലേറെ വോട്ടുകൾക്കായിരുന്നു സിഎഫിന്റെ രണ്ടാം വിജയം. തുടർന്ന് ഏഴുതവണയും യുഡിഎഫ് സ്ഥാനാർഥിയായി വിജയാവർത്തനം.
1987മുതൽ സിപിഎം സ്ഥാനാർഥികളെയാണ് സി.എഫ്. തോമസ് പരാജയപ്പെടുത്തിയത്. 1987ൽ വി.ആർ. ഭാസ്കരനേയും 91ൽ പ്രഫ.എം.ടി. ജോസഫിനേയും 96ൽ സി. രവീന്ദ്രനാഥിനേയും 2001ൽ പ്രഫ. ജെയിംസ് മണിമലയേയും 2006ൽ എ.വി. റസലിനേയും 2011ൽ ഡോ. ബി. ഇക്ബാലിനേയും തോൽപ്പിച്ചു. 2016ൽ ജനാധിപത്യ കേരളകോണ്‍ഗ്രസ് സംസ്ഥാന ചെയർമാൻ ഡോ. കെ.സി. ജോസഫിനെ പരാജയപ്പെടുത്തി. ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് 2001ൽ ആയിരുന്നു.
ബെന്നി ചിറയിൽ
40 വർഷം, ചങ്ങനാശേരിയിൽ തുടർച്ചയായി ഒന്‍പതു വിജയം
01:07 AM Sep 28, 2020 | Deepika.com