ചങ്ങനാശേരി: രാജഭരണകാലം മുതൽ പൗരാണികത പള്ളിയുറങ്ങുന്ന ചങ്ങനാശേരിയുടെ സമഗ്രവികസനത്തിൽ സി.എഫ്. തോമസ് എംഎൽഎയുടെ സംഭാവനകൾ ഏറെയാണ്. 40 വർഷം മുന്‍പ് ഉന്നത വിദ്യാഭ്യാസരംഗത്തു ചങ്ങനാശേരിക്ക് പെരുമ ഏറെയായിരുന്നെങ്കിലുംവികസനത്തിൽ പരിമിതികളുണ്ടായിരുന്നു. ഞെരുങ്ങിയ റോഡുകളും ഇടവഴികളും പാടങ്ങളും മാത്രമല്ല വെള്ളവും വൈദ്യുതിയും റോഡുമില്ലാത്ത പ്രദേശങ്ങളായിരുന്നു ഏറെയും.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന നഗരം. ചങ്ങനാശേരിയുടെ ജനപ്രതിനിധിയെന്ന നിലയിൽ അടിസ്ഥാന വികനത്തിന് നേട്ടമായ ഒട്ടേറെ പദ്ധതികളാണ് സി.എഫ്. തോമസ് നടപ്പാക്കിയത്.
നൂറ്റാണ്ടു പാരന്പര്യമുള്ള ചങ്ങനാശേരി നഗരസഭയും പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി, മാടപ്പള്ളി പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയോജകമണ്ഡലത്തിന്റെ എല്ലാ പ്രദേശങ്ങളിലും അടിസ്ഥാന വികസനം നടപ്പാക്കി. ളായിക്കാട്-പാലാത്രച്ചിറ-ചങ്ങനാശേരി ബൈപാസും പെരുന്തുരുത്തി-തെങ്ങണ-മണർകാട് ബൈപാസും നാടിന്റെ വികസനത്തിനു വലിയ നേട്ടമായി.
കല്ലിശേരി, കറ്റോട് പദ്ധതിക്കു തുടക്കം കുറിക്കുകയും കാലത്തിനനുസരിച്ച നവീകരണം നടപ്പിലാക്കുകയും ചെയ്തു. തുരുത്തി ശുദ്ധജല പദ്ധതി നിർമാണം അന്ത്യഘട്ടത്തിലാണ്. രാജഭരണ കാലത്തോഴം പഴക്കമുള്ള നിരവധി റോഡുകളെ ആധുനീകരീതിയിൽ പുനർനിർമിച്ചു. എംസി റോഡിന്റെ നവീകരണം പൂർത്തിയാക്കി. ചങ്ങനാശേരി-വാഴൂർ റോഡ് സംസ്ഥാന നിലവാരത്തിൽ നവീകരിക്കുന്ന ജോലികൾ പൂർത്തിയായി വരികയാണ്. ബോട്ടുജെട്ടിയിലും മനക്കച്ചിറയിലും ടൂറിസത്തിനും ജലഗതാഗതത്തിനും നിരവധി പരിഷ്കാരങ്ങൾ പുരോഗമിക്കുകയാണ്. ബോട്ടുജെട്ടിയെ മനക്കച്ചിറയുമായി ബന്ധിപ്പിക്കുന്ന ടൂറിസം ജലപാത പദ്ധതി ഏറെ പ്രധാനം.
ചങ്ങനാശേരിയിൽ ഏഴുനില റവന്യു ടവർ നിർമിച്ച് ചിതറിക്കിടന്ന സർക്കാർ സ്ഥാപനങ്ങളെ ഒരുമിപ്പിച്ചു. താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തി ഇവിടെ നവീന സജ്ജീകരണങ്ങളോടെ നാലുകെട്ടിടങ്ങൾ പണിതു. അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി വാർഡിന്റെ പണി നടന്നുവരുന്നു. ഫയർസ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, ഡിവൈഎസ്പി ഓഫീസുകൾ നിർമിച്ചു. കെഎസ്ആർടിസിക്ക് ഓഫീസ് കം ഗാരേജ് മന്ദിരം ഗതാഗത മേഖലയ്ക്കു വലിയ നേട്ടമാണ്. മജിസ്ട്രേറ്റ് കോടതിക്ക് പുതിയ സമുച്ചയവും കൊണ്ടുവന്നു.
കെഎസ്ആർടിസി സ്റ്റേഷനിൽ ബസ് ടെർമിനൽ നിർമാണത്തിന് 5.15കോടി രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച് നിർമാണ നടപടികൾ പുരോഗമിച്ചുവരികയാണ്. പടിഞ്ഞാറൻ ബൈപാസിന് പദ്ധതിയിട്ടെങ്കിലും നിലംനികത്തി നിർമിക്കേണ്ടതിനാൽ സർക്കാർ അനുമതി നിഷേധിച്ചു. ചങ്ങനാശേരി റെയിൽവേ ബൈപാസ് ജംഗ്ഷനിൽ കിഫ്ബിയുടെ 90 കോടി രൂപ സഹായത്തോടെ നിർമിക്കുന്ന ഫ്ളൈ ഓവറിനു നടപടികൾ പുരോഗമിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിലേക്കുള്ള ഇടത്താവളമെന്ന നിലയിൽ ചങ്ങനാശേരിക്ക് നൂറ്റാണ്ടുകളുടെ വാണിജ്യ പാരന്പര്യമുണ്ട്. കെട്ടുവള്ളങ്ങളും കാളവണ്ടികളും കാളയും കലപ്പയും നെല്ലും മീനും തേങ്ങയും കയറും തനതു സംസ്കാരം പകരുന്ന നാട്. പ്രളയവും വരൾച്ചയും കുടിവെള്ളക്ഷാമവും ഒരു പോലെ പ്രതിസന്ധി സൃഷ്ടിച്ചിരുന്ന ചങ്ങനാശേരിയിൽ വികസനപാതകൾ വെട്ടിത്തുറന്ന നേതാവാണ് സി.എഫ്. തോമസ്. കിടങ്ങറ കെ.സി. പാലം ദേശീയനിലവാരത്തിൽ ഉയർത്തി നിർമിക്കുന്നതിനുള്ള നടപടികൾക്കും സി.എഫ്. തോമസ് നേതൃത്വ നൽകി .
കോണ്‍ഗ്രസിലൂടെ കേരള കോണ്‍ഗ്രസിലേക്ക്
ചങ്ങനാശേരി: വിദ്യാഭ്യാസ കാലത്ത് 1957 മുതൽ ആദർശത്തിന്റെ ഖദർ അണിയുന്ന കോണ്ഗ്രസുകാരമായിരുന്നു ചങ്ങനാശേരി ചെന്നിക്കര ഫ്രാൻസിസ് തോമസ്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപനം മുതൽ ഈ പ്രസ്ഥാനത്തിനു കരുത്തു പകരുന്നതിൽ പ്രധാനിയായി. ചെറുപ്പം മുതൽ കെ.എം.മാണിയുമായി സിഎഫിന് ദൃഡമായ ബന്ധമാണുണ്ടായിരുന്നത്. കെ.എം. മാണി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരിക്കുന്ന കാലത്ത് സി.എഫ്.തോമസ് കോണ്‍ഗ്രസ് ചങ്ങനാശേരി ടൗണ്‍ വെസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു.
1960ൽ കെ.എം. മാണിയെ ചങ്ങനാശേരിയിൽ കോണ്‍ഗ്രസിന്റെ പഠന കളരിയിൽ പങ്കെടുപ്പിച്ച വേളയിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ബന്ധം. അത് കെ.എം. മാണിയുടെ മരണം വരെ ഇഴ പിരിയാതെ തുടർന്നുവെന്നു മാത്രമല്ല മാണിയുടെ എക്കാലത്തെയും വിശ്വസ്തനായി ഒപ്പംനിലകൊണ്ടു.
ആധുനിക ചങ്ങനാശേരിക്കു രൂപം നൽകിയ നേതാവ്
01:07 AM Sep 28, 2020 | Deepika.com