ചങ്ങനാശേരി: നീതിബോധത്തോടും ധർമ്മനിഷ്ഠയോടുംകൂടി പ്രവർത്തിച്ച സത്യസന്ധനായ രാഷ്ട്രീയക്കാരനായിരുന്നു സി എഫ് തോമസ് എംഎൽഎ എന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
ചെറുപ്രായത്തിൽതന്നെ കെഎസ്യുവിലൂടെ രാഷ്ട്രീയ വേദിയിലെത്തിയ സി.എഫ്.തോമസ് കേരള കോണ്ഗ്രസ് സ്ഥാപകനേതാക്കളിൽ ഒരാളായി പ്രവർത്തനം തുടരുകയും അവസാനംവരെ ഉത്തമനായ രാഷ്ട്രീയക്കാരനായി ജനസേവനം നിർവഹിക്കുകയും ചെയ്തു.
ബോധ്യങ്ങളിൽ ഉറച്ചുനിന്നിരുന്ന സി.എഫ്.സാർ സംസാരത്തിലും ഇടപെടലുകളിലും തികഞ്ഞ മാന്യത പുലർത്തുകയും പ്രതിപക്ഷ ബഹുമാനത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്ന കുലീന വ്യക്തിത്വത്തിനുടമയായിരുന്നു. ആളുകളുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവരോടൊപ്പം ആയിരിക്കുവാൻ ശ്രമിക്കുകയും ചെയ്ത നേതാവായിരുന്നു. മുഖം നോക്കാതെ അദ്ദേഹം ജനസേവനം നിർവഹിച്ചു. ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചു. തങ്ങളുടെ ആവശ്യങ്ങളിൽ ഓടിയെത്തുന്ന ജനനേതാവിനെ ചങ്ങനാശേരിക്കാർ ഒരിക്കൽ പോലും കൈവിട്ടില്ല.
സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവർത്തനനിരതനായിരുന്ന സി.എഫ്.തോമസ് സഭയോടും ചങ്ങനാശേരി അതിരൂപതയോടും എന്നും വിശ്വസ്തത പുലർത്തിയിരുന്നു. തികഞ്ഞ കത്തോലിക്കാ വിശ്വാസിയായിരുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. കെസിഎസ്എൽ എന്ന കത്തോലിക്ക വിദ്യാർഥി സംഘടനയുടെ അമരക്കാരിൽ ഒരുവനായും 40 വർഷം അതിരൂപതാ പാസ്റ്ററൽ കൗണ്സിൽ അംഗമായും അദ്ദേഹം സഭയിലും തന്റെ അല്മായ ദൗത്യം ആത്മാർഥതയോടെ നിർവഹിച്ചു.
അതിരൂപത അദ്ദേഹത്തിന് എക്സലൻസ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. എല്ലാദിവസവും തന്നെ ദേവാലയത്തിൽ വിശുദ്ധ കുർബാനക്ക് എത്തിയിരുന്ന സി.എഫ്. തോമസ് ഏവർക്കും ഉത്തമ മാതൃകയായിരുന്നു.അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ചങ്ങനാശേരി അതിരൂപതയുടെ ആദരവും പ്രാർഥനയും നേരുന്നതായി ആർച്ച്ബിഷപ് പറ ഞ്ഞു.
നീതിയും ധർമവും പുലർത്തി: മാർ ജോസഫ് പെരുന്തോട്ടം
01:07 AM Sep 28, 2020 | Deepika.com