കൊച്ചി: സി.എഫ്. തോമസ് എംഎൽഎ ചങ്ങനാശേരിയിലും കേരളത്തിലെല്ലായിടത്തും എല്ലാവർക്കും സുസമ്മതനായ പൊതുപ്രവർത്തകനായിരുന്നുവെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നാല്പതു വർഷത്തോളം ചങ്ങനാശേരി നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്ത അദ്ദേഹം താനുൾപ്പെട്ടിരുന്ന രാഷ്ട്രീയ പാർട്ടിയിലും സർക്കാർ തലങ്ങളിലും ഏവരാലും ആദരിക്കപ്പെട്ടിരുന്ന വ്യക്തിയാണെന്നു മാർ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സന്പന്നരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ ഏവർക്കും സേവനംചെയ്ത ജനനേതാവായിരുന്നു അദ്ദേഹം. എസ്ബി കോളജിലെ പൂർവവിദ്യാർഥിയും എസ്ബി ഹൈസ്കൂളിലെ പ്രശസ്തനായ അധ്യാപകനുമായിരുന്ന അദ്ദേഹം ചങ്ങനാശേരിക്കാർക്കു പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. പൊതുജീവിതം ആരംഭിച്ചതുമുതൽ ചങ്ങനാശേരി നഗരത്തെ സ്വന്തമെന്നോണം കരുതി വികസനപദ്ധതികളിലൂടെ പുരോഗതിയിലേക്കു നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
എല്ലാറ്റിനുമുപരി തികഞ്ഞ ദൈവവിശ്വാസത്തിലും ക്രൈസ്തവ ജീവിതനിഷ്ഠയിലും ലാളിത്യത്തിലും തന്റെ ജീവിതത്തെ അദ്ദേഹം മറ്റുള്ളവർക്കു മാതൃകയാക്കി. ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങൾ സ്നേഹിക്കുകയും ചെയ്യുന്ന അപൂർവം ജനനേതാക്കളിൽ ഒരാളാണ് സി.എഫ്. തോമസെന്നും കർദിനാൾ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
സർവജന സമ്മതനായ നേതാവ്: കർദിനാൾ മാർ ആലഞ്ചേരി
01:07 AM Sep 28, 2020 | Deepika.com