തിരുവനന്തപുരം: മുൻ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ സി.എഫ്. തോമസ് എംഎൽഎയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ആദരണീയ വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹം മികച്ച നിയമസഭാ സാമാജികൻ കൂടിയായിരുന്നുവെന്ന് ഗവർണർ അനുസ്മരിച്ചു.
ധാർമിക മൂല്യങ്ങൾ മുറുകെപ്പിടിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാൻ സി.എഫ് തോമസ് തയാറായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്കു വലിയ കൽപ്പിച്ചു-മുഖ്യമന്ത്രി പറഞ്ഞു.
വേറിട്ട വ്യക്തിത്വത്തിന് ഉടമ: ഉമ്മൻ ചാണ്ടി
കോട്ടയം:രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വത്തിനുടമയായിരുന്ന സി.എഫ്. തോമസ്. സൗമ്യതയുടെയും ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പ്രതീകമായിരുന്നു അദ്ദേഹം. ജനപ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ നാട് എന്നും സ്മരിക്കും-മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
സംശുദ്ധ വ്യക്തിത്വത്തിന്റെ പ്രതീകം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു അന്തരിച്ച സി. എഫ്. തോമസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയത്തില്‍ അല്‍പ്പം പോലും കറപുരളാത്ത സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
പുതിയ അംഗങ്ങൾക്കു മാതൃക: സ്പീക്കർ
തിരുവനന്തപുരം: സൗമ്യനും എന്നാൽ കാർക്കശ്യക്കാരനുമായിരുന്ന സി.എഫ്. തോമസ് രോഗപീഡയ്ക്കിടയിലും നിയമസഭയിൽ പങ്കെടുക്കാനും നടപടിക്രമങ്ങളിൽ സജീവമായി സാന്നിധ്യം വഹിക്കാനും ശ്രദ്ധിച്ചിരുന്നുവെന്ന് സ്പീ ക്കർ പി. ശ്രീരാമ കൃഷ്ണൻ. പറയാനുള്ളതു സൗമ്യമായി എന്നാൽ ഏറ്റവും ശക്തമായി സഭാവേദികളിൽ ഉന്നയിക്കാനും ഉന്നയിക്കുന്ന വിഷയങ്ങൾ സൂക്ഷ്മതയോടെ മനസിലാക്കി ഇടപെടാനും ശ്രദ്ധിച്ചിരുന്നു. സി.എഫിന്റെ സൂക്ഷ്മത പുതിയ സാമാജികർക്ക് മാതൃകയാണ്.
സൗമ്യതയും ആത്മാർഥതയും മുഖമുദ്ര: ജോസ് കെ. മാണി
പതിറ്റാണ്ടുകളോളം കെ.എം. മാണിയുടെ വലംകൈയായി പ്രവർത്തിച്ച സി.എഫ്. തോമസ് ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു. പക്വമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത.നിശബദവും ശാന്തവുമായിരുന്നു ആ രാഷ്ട്രീയ ജീവിതം. എല്ലാവർക്കും മാതൃകയാക്കാൻ കഴിയുന്ന ജീവിതമായിരുന്നു സി.എഫ്.തോമസിന്റേത്:ജോസ്കെ. മാണി പറഞ്ഞു.
പൊതുജീവിതത്തിനു തീരാനഷ്ടം: പി.ജെ.ജോസഫ്
സൗമ്യമായ പെരുമാറ്റവും വിവാദങ്ങൾക്കിട നൽകാതെയുള്ള പ്രവർത്തനവും അദ്ദേഹത്തെ ഏവർക്കും സ്വീകാര്യനാക്കി. ലളിത ജീവിതത്തിനുടമയായ സി.എഫ് വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുകയും ശരിയുടെ ഭാഗത്ത് നിലകൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്നും ജോസഫ് പറഞ്ഞു.
കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവ് സി. എഫ് .തോമസ് എംഎൽഎയുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു. സൗമ്യനും സത്യസന്ധനുമായ പൊതുപ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നത്.
കെ.സി.ജോസഫ്
കോട്ടയം:1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയുടെ എംഎൽഎ ആയിരുന്ന സി.എഫ്. തോമസ് പൊതുരംഗത്ത് എല്ലാവർക്കും മാതൃകയായ വ്യക്തിത്വമായിരുന്നു. ലളിത ജീവിതശൈലിയിലൂടെ സാധാരണക്കാർക്കു പ്രാപ്യനായ നേതാവായിരുന്നു അദ്ദേഹം.
അനൂപ് ജേക്കബ്
തിരുവനന്തപുരം: സി.എഫ്. തോമസ് എംഎല്‍എയുടെ വേര്‍പാടില്‍ കേരളാ കോണ്‍ഗ്രസ് -ജേക്കബ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്എഅനുശോചിച്ചു.
മതസൗഹാർദത്തിനുവേണ്ടി എന്നും നിലകൊണ്ടു: ജി.സുകുമാരൻ നായർ
ചങ്ങനാശേരി: സി.എഫ്. തോമസിന്റെ വിയോഗം തീരാനഷ്ടമാണെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാര ൻ നായർ. മതസൗഹാർദ്ദത്തിനുവേണ്ടി എപ്പോഴും ഉറച്ച നിലപാട് എടുത്തിട്ടുള്ള അദ്ദേഹം നായർ സർവീസ് സൊസൈറ്റിയുമായി എന്നും നല്ല ബന്ധം പുലർത്തിയിരുന്നു.
അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നുവെന്ന് സുകുമാരൻ നായർ പറഞ്ഞു.
പി. സി. തോമസ്
കോട്ടയം: ജനങ്ങളോടൊപ്പം എന്നും നിന്നിട്ടുള്ള സി.എഫ്. തോമസ് ധീരനും സൗമ്യനും സത്യസന്ധനുമായ നേതാവായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ് .