സഹകരണ ബാങ്കുകള്‍ക്ക് കൃഷിയില്‍ എങ്ങനെ ഇടപെടാ മെന്നു കാണിച്ചുതരികയാണ് 1558-ാം നമ്പര്‍ കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക്. എം. സന്തോഷ്കുമാര്‍ പ്രസിഡന്റായുള്ള ബാങ്ക് ആലപ്പുഴ ജില്ലയിലെ കാര്‍ഷിക ഗ്രാമമായ കഞ്ഞിക്കുഴിക്കാരുടെ കൃഷിഭവനാണ്. ബാങ്കിനു മുന്‍വശം കാര്‍ഷിക വില്പന ശാലയാണ്. വിത്തു മുതല്‍ വിളവുവരെ കൃഷിക്കാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ ലഭിക്കും.
കാര്‍ഷിക ക്ലിനിക്കും കൃഷി ഡോക്ടര്‍മാരും
വിത്തും വളവുമൊക്കെ വാങ്ങി, പക്ഷെ എങ്ങനെ കൃഷിചെയ്യണം? തുടക്കക്കാര്‍ക്ക് ഇതൊരു പ്രശ്മാണ്. ബാങ്കിലെ കാര്‍ഷിക ക്ലിനിക്കില്‍ ഒരു ചീഫ് ഫിസിഷനുണ്ട്, കൃഷി ഡോക്ടര്‍മാരുണ്ട്. വിരമിച്ച കൃഷി ഓഫീസര്‍ ടി.എസ്. വിശ്വനാണ് ചീഫ് ഫിസിഷന്‍. പരമ്പരാഗത കര്‍ഷകരായ മുന്നു നാലു പേരാണ് കൃഷി ഡോക്ടര്‍മാര്‍. ഇവര്‍ ക്ലിനിക്കിലുള്ള സമയത്തെത്തി കര്‍ഷകര്‍ക്ക് കാര്‍ഷിക പ്രശ്നങ്ങള്‍ സംസാരിക്കാം, രോഗങ്ങളുള്ള ചെടികളുടെ സാമ്പിളുകള്‍ കാണിക്കാം. ഇനി കൃഷിഡോക്ടര്മാര് കൃഷിയിടത്തിലെത്തണമെങ്കില് അതിനും തയാറാണവര്‍. ചെടികള്‍ക്കായി ഡോക്ടര്‍ എഴുതുന്ന മരുന്നുകളും പോഷകാഹാരങ്ങളും ഇവിടത്തെ ഫാര്‍മസിയില്‍ തന്നെ ലഭിക്കും.
"മണ്ണിനടിയിലുണ്ട് നിധി' എന്ന പദ്ധതിയില്‍ കിഴങ്ങുവര്ഗങ്ങളായ ചേമ്പ്, ചേന, കാച്ചില്, ചെറുകിഴങ്ങ്, നനകിഴങ്ങ്, മധുരക്കിഴങ്ങ്, മരച്ചീനി, കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍, കൂവ തുടങ്ങിയവയുടെ വിത്തുകളും കൃഷിരീതികളും കര്‍ഷകര്‍ക്കു നല്കി. കുഴിയെടുത്ത ശേഷം ചാണകലായനിയിലോ, ചാണക- ചാര ലായനിയിലോ മുക്കി തണലത്തുവച്ച് കിഴങ്ങുകള്‍ ഉണക്കി വേണം നടാന്‍ എന്നതായിരുന്നു പ്രധാന നിബന്ധന.
കര്‍ഷകര്‍ക്കൊപ്പം ബാങ്കിനുമുണ്ട് സ്വന്തം കൃഷിയിടങ്ങള്‍. പീച്ചില്‍, പാവല്‍, പടവലം എന്നിവയ്ക്കൊപ്പം നട്ട പച്ചമുളക്, തക്കാളി, ചീര എന്നിവ ഇവിടത്തെ കൃഷിക്കു ചെലവായ തുക തിരിച്ചു നല്കി. ബന്തി കൃഷിയും ഇഞ്ചിയും പച്ചമുളകുമെല്ലാം നൂറുമേനി നല്കി. മറ്റൊരു അറുപതു സെന്റില്‍ പൂവന്, ഏത്തന്, ഞാലിപ്പൂവന്, റോബസ്റ്റ ഇനം വാഴകള്‍ കൃഷിചെയ്യുന്നു. വാഴനടുന്നതിനൊപ്പം നട്ട കുറ്റിപ്പയര്‍, ഇളവന്‍, മത്തന്‍ എന്നിവ വാഴ കുലയ്ക്കുന്നതിനുമുമ്പു തന്നെ കൃഷിക്ക് ചെലവായ തുകയും അല്പം മിച്ചവും നല്കി.
ഒരുനെല്ലും കപ്പലണ്ടിയും
കഞ്ഞിക്കുഴി താമരച്ചാല്‍ പാടത്ത് ബാങ്ക് നടത്തിയ നെല്‍കൃഷിക്കു ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കപ്പലണ്ടി കൃഷി വന്‍ വിജയമായി. കടയില്‍ വാങ്ങാന്‍ ലഭിക്കുന്ന കപ്പലണ്ടിയായിരുന്നുനടീല്വസ്തു. നാലുകിലോ വിത്താണ് രണ്ടരയേക്കര്‍ പാടത്തു വിതച്ചത്. ഇതിനായി ആദ്യം ട്രാക്ടര്‍ ഉപയോഗിച്ച് തവാരണകള്‍ ഉണ്ടാക്കി. വളപ്രയോഗമൊന്നും നടത്താതെ തന്നെ കപ്പലണ്ടിവിതറി, അതിനു മുകളില്‍ മണ്ണിട്ടു. 100 കിലോയ്ക്കടുത്ത് കപ്പലണ്ടിയാണ് വിളവെടുത്തത്. എല്ലാ കൃഷികള്ക്കുംചാണകവും കോഴിവളവുമാണ് അടിവളമായി നല്‍കുന്നത്. കുമ്മായം ഇട്ടുള്ള മണ്ണുപരിചരണവും മികച്ച വിളവ് ഉറപ്പു നല്കുന്നു.
ഇത്തരത്തില്‍ ലഭിക്കുന്ന പച്ചക്കറികള്‍ കൊറോണക്കാലത്തെ ബുദ്ധിമുട്ട് പരിഗണിച്ച് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ബാങ്കിനു മുന്നില്‍ സൗജന്യമായി വിതരണം ചെയ്ത് സാമൂഹിക പ്രതിബദ്ധതയ്ക്കും മാതൃകയായി ബാങ്ക്.
കൃഷി പഠിപ്പിക്കാന്‍ ഓപ്പണ്‍സ്കൂള്‍
ബാങ്ക് നടത്തുന്ന കാര്‍ഷിക ഓപ്പണ്‍സ്കൂളിന്റെ13-ാം ബാച്ചാണ് കൃഷിയിടത്തിലേക്കിറങ്ങുന്നത്. ആറാഴ്ചയാണ് കോഴ്സിന്റെ കാലാവധി. ഇതില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയാണ് ക്ലാസുകള്‍ നടക്കുന്നത്.
മൂല്യവര്‍ധനയും വിപണനവും
ബാങ്കിന്റെ കൃഷിയിടത്തില്‍ വിളഞ്ഞ നെല്ല് അരിയാക്കിയും അവലോസാക്കിയും ബാങ്കിനു മുന്നില്‍ തന്നെയായിരുന്നു വിപണനം. അതു പോലെ കപ്പ, ചേമ്പ്, ചേന, കാച്ചില് എന്നിവയുടെയൊക്കെ നാടന്‍ വിഭവങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ നല്കിയാല് ഉണ്ടാക്കി നല്‍കും. പറയുന്ന സമയത്ത് ബാങ്കിലെത്തിയാല് ഇതു വാങ്ങാം. വരുമ്പോള്‍ പണം നല്കിയാല് മതി. പച്ചക്കറികള്‍, വാഴക്കൂമ്പ് എന്നിവ ഓര്‍ഡര്‍ അനുസരിച്ച് അരിഞ്ഞു നല്‍കുന്നുമുണ്ട്.
പച്ചക്കറിത്തോട്ടമൊരുക്കാന്‍ നാട്ടുപണിക്കൂട്ടം
മറ്റുള്ളവര്‍ക്ക് പച്ചക്കറിത്തോട്ടമൊരുക്കാന്‍ ആളെക്കിട്ടുന്നില്ലെങ്കില് അതിനും ബാങ്ക് തയാര്‍. സാധാരണ പണിക്കാര്‍ക്ക് നാട്ടില്‍ നല്കുന്ന കൂലിമാത്രമേ ഇവര്‍ക്കും നല്കേണ്ടൂ. ബാങ്കിലെ കാര്‍ഷിക സേവന കേന്ദ്രത്തിലൂടെ ട്രാക്ടര്‍, ടില്ലര്‍, കട്ടര്‍, ബുഷ്കട്ടര്‍, കച്ചില്‍ കെട്ടുന്ന യന്ത്രം, മോട്ടോറുകള്‍ എന്നിവയെല്ലാം വാടകയ്ക്കും ലഭിക്കും. നാട്ടുപണിക്കൂട്ടത്തില് 12 അംഗങ്ങളാണുള്ളത്. ഇവര്‍ യൂണിഫോം, ഐ.ഡി. കാര്‍ഡ് എന്നിവയൊക്കെ ധരിച്ചാണ് കൃഷിയിടങ്ങളില്‍ പണിക്കെത്തുന്നത്.
വനിതാസെല്ഫിയും വിപണിയും
ബാങ്കിന്റെ നേതൃത്വത്തില്‍ "വനിതാസെല്‍ഫി' എന്ന വനിതകള്‍ ഉള്‍പ്പെടുന്ന ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുണ്ട്. വീടുകളിലെ വിവാഹമോ മറ്റാഘോഷങ്ങളോ ഇവരെ ഏല്‍പ്പിച്ചാല്‍ പന്തല്‍, പാചകം, കലാപരിപാടികള്‍ ഉള്‍പ്പെടെ 140 പേരടങ്ങുന്ന ഈ ഗ്രൂപ്പ് ചെയ്യും.
ഇതിനെല്ലാം കഞ്ഞിക്കുഴിയുടെ സ്വന്തം കര്‍ഷകരുടെ ജൈവത്തോട്ടങ്ങളില്‍ വിളയുന്ന പച്ചക്കറികളാണ് ഉപയോഗിക്കുന്നതും. മത്സ്യം, ആട് എന്നിവ വളര്‍ത്തുന്ന കര്‍ഷകരുടെ പ്രത്യേക ഗ്രൂപ്പുകളും ബാങ്കിനു കീഴിലുണ്ട്.
കര്‍ഷകര്‍ക്ക് കൃഷിക്കുള്ള ധനസഹായത്തിനും മറ്റെവിടെയും പോകേണ്ട. അതിനും ബാങ്ക് റെഡി. കൃഷിയിലൂടെ സമ സ്ത മേഖലകളിലും കൈവച്ച് അക്ഷരാര്‍ഥത്തില്‍ കര്‍ഷകരുടെ സ്വന്തം ബാങ്കാകുകയാണ് കഞ്ഞിക്കുഴി 1558-ാം നമ്പര്‍ സഹകരണ ബാങ്ക്.
ഫോണ്‍:
സന്തോഷ്(ബാങ്ക് പ്രസിഡന്റ്)- 94474 63668.
ടോം ജോര്‍ജ്
പൊരിച്ചീര പൊളിയാ!
വളരെയേറെ ഔഷധഗുണമുള്ള ഒരു ഇലച്ചെടിയാണിത്. മറ്റു ചീരകളെപ്പോലെ പോഷക ഗുണവും രുചിയുമുള്ള ഈ ചീര ‘Amaranthaceae’കുടുംബത്തില്‍പ്പെട്ടതാണ്. വളരെ ഉയരത്തില്‍ വളരുന്ന പൊരിച്ചീര പുരാതന കാലം മുതലേ ആദിവാസി സമൂഹങ്ങൾ കൃഷി ചെയ്യുന്നു. തണുപ്പിഷ്ടപ്പെടുന്ന ഈ ചീര, മലയോര മേഖലകളിലാണു കൂടുതലായി കാണപ്പെടുന്നത്. ഇടുക്കിയിലെ കട്ടപ്പന, ചപ്പാത്ത്, ആഴംകാല എന്നീ സ്ഥലങ്ങളിലും അട്ടപ്പാടിയിലും അഗളിയിലും കണ്ടുവരുന്നു.
സാധാരണ ചീരപോലെ നട്ടുപിടിപ്പിക്കാം. കൃഷി ചെയ്യാം. ദീര്‍ഘകാലം നിലനില്ക്കുകയും ചെയ്യും. ഉയരം വയ്ക്കുന്നതില്‍ ഒന്നാമനാണ്. ഏതാണ്ട് പത്തടിയോളം ഉയരം വരും. വളരുന്നതനുസരിച്ച് മറിഞ്ഞു വീഴാതിരിക്കാന്‍ താങ്ങു കൊടുക്കണം. മറ്റു ചീരകള്‍ നടുന്നതു പോലെ വിത്തുപാകി കിളിർപ്പിച്ചു നടാവുന്നതാണ്. ജൈവവളങ്ങളിട്ട്, പാകി കിളിര്‍ത്തതിനുശേഷം പറിച്ചു നടുന്നതാണുത്തമം. അര മീറ്റര്‍ അകലം കൊടുത്തു വേണം നടാന്‍.
സുരേഷ്കുമാര്‍- 9447468077.
സുരേഷ്കുമാര്‍ കളര്‍കോട്