തിരുവനന്തപുരം: കേരളത്തിലെ ഫെമിനിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് സിനിമ പ്രവർത്തകനായ ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്തും തലയിൽ കരിഓയിൽ ഒഴിച്ചും പ്രതിഷേധം.
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളായണി സ്വദേശി ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്തത്. കൈയേറ്റം ചെയ്യുന്നതിന്റെയും കരിഓയിൽ ഒഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇവർതന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇനി ഒരു സ്ത്രീക്കെതിരേയും ഇത്തരം കാര്യങ്ങൾ പറയരുതെന്ന താക്കീതോടെയായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. ഗാന്ധാരിയമ്മൻ കോവിലിനു സമീപമുള്ള വിജയ് പി. നായരുടെ മുറിയിലെത്തിയ മൂവരും ഇദ്ദേഹത്തെക്കൊണ്ടു മാപ്പ് പറയിക്കുന്നത് സാമൂഹ മാധ്യമങ്ങളിലൂടെ ഇവർതന്നെ ലൈവായി പുറത്തുവിട്ടു. പ്രതിഷേധത്തിനു ശേഷം ഇദ്ദേഹത്തിന്റെ ലാപ്ടോപും മൊബൈൽ ഫോണും സ്ത്രീകൾ പിടിച്ചെടുക്കുകയും പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.
അതേസമയം, തനിക്ക് തെറ്റുപറ്റിയെന്നും സ്ത്രീകളെ അപമാനിച്ചതിൽ മാപ്പ് പറഞ്ഞെന്നും ആക്രമണത്തിൽ പരാതിയില്ലെന്നുമാണ് വിജയ് പി. നായർ മാധ്യമങ്ങളോടു പ്രതികരിച്ചത്. അധിക്ഷേപത്തിൽ മനം മടുത്തിട്ടാണ് കടുത്ത പ്രതിഷേധത്തിനു മുതിർന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി പരാതിപ്പെട്ടിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ഇവർ ആരോപിച്ചു.
വിജയ് പി. നായർ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടി വനിതാ കമ്മീഷൻ, സൈബർ സെൽ, വനിതാ ശിശുക്ഷേമ വകുപ്പ്, ജെൻഡർ അഡ്വൈസർ എന്നിവർക്ക് നേരത്തേ പരാതി നൽകിയിരുന്നതായി ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞു.
അതേസമയം, വീഡിയോയിലൂടെ അശ്ലീല പരാമർശം നടത്തിയതിനെതിരെ സ്ത്രീകളുടെ പരാതിയിൽ പോലീസ് കേസെടുത്തു. സംഭവത്തക്കുറിച്ച് അന്വേഷണം നടത്തുമെന്നും സത്രീകൾ മർദിച്ചതിന് വിജയ് പി. നായർ ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഫെമിനിസ്റ്റുകൾക്കെതിരെ പരാമർശം: ഭാഗ്യലക്ഷ്മിയും സംഘവും യുട്യൂബറെ കൈകാര്യം ചെയ്തു
12:48 AM Sep 27, 2020 | Deepika.com