തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയ വടക്കാഞ്ചേരി ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ എന്നിവരിൽ നിന്നു സിബിഐ വിവരം തേടും.
വിദേശ സംഭാവനാ നിയന്ത്രണ നിയമലംഘനത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിൽ സഹായം ലഭിച്ചോ എന്നു പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാകും മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരിൽനിന്നു വിവരങ്ങൾ തേടുക. ലൈഫ് പദ്ധതിയുടെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ തദ്ദേശ സ്വയം ഭരണ മന്ത്രി എ.സി. മൊയ്തീനുമാണ്. ഇതോടൊപ്പം റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട ലൈഫ് മിഷൻ സിഇഒ യു.വി.ജോസ്, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരുടെ ഇടപെടലും അന്വേഷണസംഘം പരിശോധിക്കും. ഇതുസംബന്ധിച്ച ചില സുപ്രധാന രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽനിന്നു സിബിഐ ശേഖരിച്ചിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ടു കമ്മീഷൻ ഇടപാട് നടന്നെന്ന് അഭിപ്രായപ്രകടനം നടത്തിയ ഒരു മന്ത്രി അടക്കമുള്ളവരിൽനിന്നു സാക്ഷിമൊഴി സ്വീകരിക്കുന്നതും പരിശോധിക്കുന്നുണ്ട്. പദ്ധതിക്കായി വിദേശസഹായം സ്വീകരിക്കുന്നതിനു കേന്ദ്രാനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, അനുമതി ചോദിച്ചിരുന്നില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. വിദേശത്തുനിന്നു നേരിട്ട് ഫണ്ട് സ്വീകരിച്ചില്ലെന്നതാണ് സർക്കാർ വാദമെങ്കിലും ലൈഫ് പദ്ധതി സംസ്ഥാന സർക്കാരിന്റേതാണെന്നതിനാൽ ഇവരിൽ നിന്നൊക്കെ വിവരം തേടേണ്ടിവരുമെന്നാണു സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
യൂണിടാക്കും യുഎഇ കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാടുമായി ബന്ധപ്പെട്ട കരാറെങ്കിലും ഇതിലെ രണ്ടാംകക്ഷി സർക്കാരാണ്. വിദേശസഹായം സ്വീകരിച്ചതിന്റെ പ്രയോജനവും സർക്കാരിനാണ്. വിദേശസഹായം സ്വീകരിച്ചതിൽ സർക്കാരിനു ബാധ്യതയില്ലെങ്കിൽ സർക്കാർ ഭൂമിയിൽ കെട്ടിടം പണിയാൻ കോണ്‍സുലേറ്റിന് അനുമതി കൊടുത്തത് എന്തിനാണെന്ന ചോദ്യത്തിന് മറുപടി നൽകേണ്ടിവരും.
സിബിഐ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ മൂന്നാമത്തെ പ്രതികളുടെ പട്ടികയിലാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട "അണ്‍നോണ്‍ ഒഫീഷ്യൽസ്’എന്നു ചേർത്തിരിക്കുന്നത്.
അണ്‍നോണ്‍ ഒഫീഷ്യൽസ് എന്നത് ലൈഫ് മിഷന്റെ സുപ്രധാന ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുള്ളവരുമാണ്.
കേസിൽ ഒന്നാം പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. അനുമതിയില്ലാതെ റെഡ്ക്രസന്റുമായി കരാറുണ്ടാക്കിയതാരാണ്, കോടികൾ സമാഹരിച്ചതിനു പിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാം, കേന്ദ്രത്തിന്റെ മുൻകൂർ അനുമതിയില്ലാതെ കരാർ ഒപ്പിട്ടതെങ്ങനെ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും സിബിഐയുടെ അന്വേഷണ പരിധിയിലുള്ളത്.
കെ. ഇന്ദ്രജിത്ത്
ലൈഫ് മിഷൻ ക്രമക്കേട് : മുഖ്യമന്ത്രിയോടും മന്ത്രിമാരോടും വിവരം തേടും
12:48 AM Sep 27, 2020 | Deepika.com