തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾ നാനാവശത്തു നിന്നും വരിഞ്ഞുമുറുക്കുന്പോൾ പ്രതിരോധമൊരുക്കാൻ വിയർക്കുകയാണു സർക്കാരും ഭരണമുന്നണിയും.
ലൈഫ് മിഷനിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ കൂടി എത്തിയതോടെ ഏതാണ്ട് എല്ലാ കേന്ദ്ര ഏജൻസികളുംതന്നെ കേരളത്തിൽ എത്തിക്കഴിഞ്ഞു. സ്വർണക്കടത്ത് കേസിൽ തുടങ്ങിയ അന്വേഷണം ഇപ്പോൾ പലവഴിക്കു തിരിഞ്ഞിരിക്കുന്നു.
സ്വർണക്കടത്തും ലഹരിവ്യാപാരത്തിനുള്ള പണം ഇടപാടും ഖുറാൻ കടത്തും വിദേശസഹായം കൈപ്പറ്റലും കമ്മീഷൻ ഇടപാടുകളുമെല്ലാമായി ഒരുപാടു കേസുകൾക്കുള്ള വകുപ്പുണ്ട്. ഇനി ഏതെല്ലാം വരാനിരിക്കുന്നു എന്ന കാര്യത്തിൽ ഭരണത്തിലുള്ളവർക്കുപോലും തിട്ടമില്ല. ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ബിനീഷ് കോടിയേരിക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് കേസും സിപിഎമ്മിനു തലവേദന തന്നെ. ബിനീഷിനെതിരായ കേസ് കടുപ്പിക്കുമെന്നാണു സൂചന. സ്വർണക്കടത്തു കേസിൽ എൻഐഎ അന്വേഷണത്തെ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും തുടക്കത്തിലേ സ്വാഗതം ചെയ്യുകയായിരുന്നു.
എന്നാൽ ലൈഫ് മിഷനിൽ സിബിഐ എത്താനുള്ള എല്ലാ സാധ്യതയും അടയ്ക്കാനുള്ള തത്രപ്പാടിലായിരുന്നു സർക്കാർ. ഒടുവിൽ സിബിഐ എത്തിയപ്പോൾ അതിനു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങൾ എന്ന ആരോപണം ഉയർത്തി രംഗത്തു വന്നിരിക്കുകയാണ് സിപിഎം. സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറെ അകറ്റിനിർത്തി തടിയൂരുന്ന സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത്. പിന്നാലെ ഖുറാൻ കടത്തിന്റെ പേരിൽ മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തപ്പോഴും കേന്ദ്രസർക്കാരിനെ പരസ്യമായി കുറ്റപ്പെടുത്താൻ സർക്കാരോ മുഖ്യമന്ത്രിയോ തയാറായില്ല.
എന്നാൽ ലൈഫ് മിഷനിലെ അന്വേഷണം മുന്നോട്ടു പോകുന്പോൾ മുഖ്യമന്ത്രിയെ വരെ സിബിഐ ചോദ്യം ചെയ്യുന്ന സ്ഥിതിയുണ്ടാകാം. ജുഡീഷൽ കമ്മീഷനു മുന്നിൽ മണിക്കൂറുകളോളം പോയി നിൽക്കേണ്ടിവന്ന ഉമ്മൻ ചാണ്ടിയുടെ ഗതികേടിനെ ഇപ്പോഴും പരിഹസിക്കുന്ന ഇടതുപക്ഷത്തിന് ഇതിനു വിശദീകരണം നൽകാൻ എളുപ്പമാകില്ല. രണ്ടു തെരഞ്ഞെടുപ്പുകൾ അടുത്തെത്തി നിൽക്കുന്പോൾ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ട് ചോദിക്കാനായിരുന്നു പിണറായി സർക്കാരിന്റെ ഉദ്ദേശ്യം. എന്നാൽ ഇനിയങ്ങോട്ട് സ്വയം പ്രതിരോധത്തിലേക്കു നീങ്ങാൻ അവർ നിർബന്ധിതമായിരിക്കുന്നു.
ഒന്നിനു പിറകേ മറ്റൊന്നായി വരുന്ന ആരോപണങ്ങൾക്കും അന്വേഷണങ്ങൾക്കും വിശദീകരണം നൽകാനേ അവർക്കിനി സമയമുണ്ടാകൂ. തെരഞ്ഞെടുപ്പു കാലത്ത് ഒരു സർക്കാരും ആഗ്രഹിക്കാത്ത രാ ഷ്ട്രീയ സ്ഥിതിവിശേഷമാണത്. കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുൾപ്പെടെ ചെയ്തതുപോലെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നു എന്ന ആരോപണം ഉയർത്തി സിബിഐ അന്വേഷണത്തെ പ്രതിരോധിക്കുക എന്ന രാഷ്ട്രീയതന്ത്രം പയറ്റാനാണ് ഇടതുപക്ഷം ശ്രമിക്കുക എന്ന് കോടിയേരി ബാലകൃഷ്ണന്റെ വാർത്താസമ്മേളനത്തിൽ നിന്നു വ്യക്തമാണ്.
കേരളത്തിൽ കോണ്ഗ്രസ്- ലീഗ്- ബിജെപി സഖ്യം എന്ന രാഷ്ട്രീയ ആരോപണവും അവർ ഉയർത്തിക്കഴിഞ്ഞു. യുഡിഎഫിൽ ലീഗ് ആധിപത്യം ഉറപ്പിക്കുന്നു എന്നു പറഞ്ഞ് മറ്റു സമുദായങ്ങളെ യുഡിഎഫിൽ നിന്ന് അകറ്റാനുള്ള സാധ്യതയും തേടുകയാണവർ. എന്നാൽ, ഈ വാദമുഖങ്ങൾ ഇടതുപക്ഷ അനുഭാവികളെ പോലും പറഞ്ഞു വിശ്വസിപ്പിക്കാൻ സാധിക്കുമോ എന്ന പ്രശ്നമുണ്ട്. സർക്കാരിനെതിരേ ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്ന തരത്തിൽ കാര്യങ്ങൾ മാറിമറിയുന്നതിൽ പ്രതിപക്ഷവും ആവേശത്തിലാണ്.
സിബിഐ അന്വേഷണംകൂടി വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള കടന്നാക്രമണം ശക്തമാക്കിയിരിക്കുകയാണു പ്രതിപക്ഷം. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഏതൊക്കെ ദിശയിലേക്കു നീങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിന്റെ ഭാവി. ഇനി എന്തൊക്കെ പുറത്തു വരാനിരിക്കുന്നു എന്നോ, ആരൊക്കെ അന്വേഷണ ഏജൻസികൾക്കു മുന്പിൽ പോയിരിക്കേണ്ടി വരുമെന്നോ ആർക്കും തിട്ടമില്ല. ഏതായാലും ഭരണകാലാവധി പൂർത്തിയാകാറാകുന്പോൾ ഭരണപക്ഷം തീർത്തും പ്രതിരോധത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ കൂടുതൽ വഷളാകാനുള്ള സാധ്യതകളാണു തെളിഞ്ഞുവരുന്നതും.
സാബു ജോണ്
വരിഞ്ഞുമുറുക്കി അന്വേഷണങ്ങൾ; വിയർത്ത് ഭരണപക്ഷം
12:48 AM Sep 27, 2020 | Deepika.com