തിരുവനന്തപുരം: ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ടു സിബിഐ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ സെക്രട്ടേറിയറ്റിലെത്തി ഫയലുകൾ പിടിച്ചെടുത്ത സംസ്ഥാന വിജിലൻസ് നടപടി വിവാദത്തിലേക്ക്.
ലൈഫ് മിഷന്റെ ഓഫീസിൽനിന്നും തദ്ദേശ വകുപ്പിൽനിന്നും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളാണു കഴിഞ്ഞ രാത്രിയിൽ വിജിലൻസ് സംഘം കൊണ്ടുപോയത്.
തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണോ ലൈഫ് പദ്ധതിയുടെ ഫയലുകൾ വിജിലൻസ് മാറ്റിയതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ വിജിലൻസ് നടപടി വിവാദത്തിലായി. വിജിലൻസ് ഡയറക്ടർ സുദേഷ്കുമാറിന്റെ ഉത്തരവുമായെത്തിയാണു ഫയലുകൾ പരിശോധനയ്ക്കായി ശേഖരിച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്. നടപടിച്ചട്ടം ലംഘിച്ചല്ല ഫയലുകൾ കൊണ്ടുപോയതെന്നും അന്വേഷണസംഘം പറയുന്നു. ലൈഫ് മിഷനിൽനിന്ന് രണ്ടു ഫയലുകളും തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഓഫിസിൽ നിന്ന് ഏതാനും ഫയലുകളുമാണു വിജിലൻസ് സംഘം ശേഖരിച്ചത്.
അന്വേഷണ സംഘത്തലവനായ കോട്ടയം എസ്പിയുടെ നേതൃത്വത്തിലെത്തിയ തൃശൂരിൽനിന്നുള്ള സംഘം ഫയലുകൾ തൃശൂർ യൂണിറ്റ് ഓഫീസിലേക്കാണു കൊണ്ടുപോയത്. പരിശോധിച്ച ശേഷം ഫയലുകൾ തിരികെ നൽകുമെന്നാണു വിജിലൻസ് സംഘം പറയുന്നത്.
വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ അനുമതികൾ, കരാർ രേഖകൾ, ധാരണാപത്രവുമായി ബന്ധപ്പെട്ട രേഖകൾ അടക്കമുള്ളവയാണു വിജിലൻസ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുള്ളത്. സിബിഐ കേസ് രജിസ്റ്റർ ചെയ്ത് ലൈഫ് തട്ടിപ്പു കേസ് അന്വേഷണം ആരംഭിച്ചതോടെ വിജിലൻസിന്റെ പ്രാഥമിക പരിശോധന നിയമപരമായി അപ്രസക്തമായി. എന്നാൽ, നിലവിൽ വിജിലൻസ് ഇത്തരമൊരു അപൂർവ പ്രതിസന്ധി നേരിട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് പ്രാഥമിക പരിശോധന അവസാനിപ്പിക്കണമെന്നു നിർദേശിച്ചിട്ടുള്ളത്.
നിയമത്തിലെ ഈ പഴുതുപയോഗിച്ചു വിജിലൻസിന്റെ പ്രാഥമിക പരിശോധന തുടരാനാണു സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഇതിനാൽ തത്കാലം അന്വേഷണം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് ഉന്നത വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു.
വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചു യുഎഇ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷിക്കുന്നത്. പണം സ്വീകരിച്ചത് അടക്കമുള്ള രേഖകളുമായി ബന്ധപ്പെട്ടു കോടികൾ കമ്മീഷനായി നൽകേണ്ടി വന്നത് അടക്കമുള്ളവയും സിബിഐ അന്വേഷണപരിധിയിൽ ഉൾപ്പെടും.
സിബിഐ എത്തുംമുമ്പേ ലൈഫ് ഫയലുകൾ പിടിച്ചെടുത്ത വിജിലൻസ് നടപടി വിവാദത്തിലേക്ക്
12:48 AM Sep 27, 2020 | Deepika.com