തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലിനെതിരെ കെപിസിസി ആഹ്വാനപ്രകാരം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം പ്രതിഷേധസമരം സംഘടിപ്പിച്ചു. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അരുവിക്കരയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.
കർഷക വിരുദ്ധ കരിനിയമം കേന്ദ്ര സർക്കാർ പിൻവലിക്കും വരെ കോണ്ഗ്രസ് പോരാട്ടം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോർപറേറ്റ് താത്പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ് കേന്ദ്രസർക്കാർ നിയമം നടപ്പാക്കിയത്. പാർലമെന്റിനെ നോക്കുകുത്തിയാക്കിയാണ് നരേന്ദ്ര മോദി കരിനിയമം പാസാക്കിയത്. അധികാരത്തിൽ എത്തിയതു മുതൽ കർഷക വിരുദ്ധ സമീപനമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. കോവിഡ് കാലത്തു പോലും രാജ്യത്ത് പട്ടിണി മരണങ്ങൾ ഇല്ലാതിരുന്നത് കർഷകന്റെ കഠിനാധ്വാനം കൊണ്ടാണ്. അത് മറന്നാണ് കർഷക താൽപ്പര്യം പരിഗണിക്കാതെ ഇത്തരമൊരു കരിനിയമം കേന്ദ്രം പാസാക്കിയത്.
പാർലമെന്റിൽ നിയമം പാസാക്കിയതുകൊണ്ട് അത് രാജ്യത്ത് നടപ്പാക്കാമെന്ന് പ്രധാനമന്ത്രി കരുതണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു.
അരുവിക്കരയിൽ നടന്ന സമരത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറിമാരായ പാലോട് രവി, മണക്കാട് സുരേഷ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.എസ്.ശബരീനാഥൻ എംഎൽഎ, കെപിസിസി സെക്രട്ടറിമാരായ പി.എസ്.പ്രശാന്ത്, ബി.ആർ.എം. ഷഫീർ എന്നിവർ പങ്കെടുത്തു.
കാർഷിക ബില്ലുകൾക്കെതിരെ കോണ്ഗ്രസ് പ്രതിഷേധം
12:17 AM Sep 27, 2020 | Deepika.com