കൊച്ചി: സ്വര്‍ണക്കടത്തിനു പിന്നാലെ ലൈഫ് മിഷന് കേസിലും ഒരു കേന്ദ്ര ഏജന്‍സി അന്വേഷണത്തിനായി കേരളത്തിലെത്തി. ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം ആരംഭിച്ചു. പദ്ധതിയില്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന് കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ വിവാദം സൃഷ്ടിച്ചിരുന്നു.
ഫോറിന് കോൺട്രിബ്യൂഷന് റെഗുലേഷന് ആക്ട് പ്രകാരമാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതായി കാണിച്ച് സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. യൂണിടാക് എംഡി സന്തോഷ് ഈപ്പൻ, സാൻ വെൻച്വേഴ്സ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
വിദേശത്തുനിന്നു വന്ന പണം അതിന്റെ ഉദ്ദേശ്യത്തിനു വിരുദ്ധമായി ചെലവഴിച്ചതായുള്ള ആരോപണത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുക. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണു സിബിഐ കേസെടുത്തത്.
20 കോടി രൂപയുടെ പദ്ധതിയില്‍ ഒന്‍പത് കോടിരൂപയുടെ അഴിമതി നടന്നതായി ആരോപിച്ച് അനില്‍ അക്കര എംഎല്‍എയാണ് സിബിഐ കൊച്ചി യൂണിറ്റിലെ എസ്പിക്കു പരാതി നല്‍കിയത്.
കേസെടുത്തതിനു പിന്നാലെ സിബിഐ കൊച്ചിയിലെയും തൃശൂരിലെയും സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ ഭവനങ്ങളിലും റെയ്ഡ് നടത്തി.
ലൈഫ് മിഷന് പദ്ധതി കേരളത്തില്‍ കൈകാര്യം ചെയ്യുന്ന യൂണിടെക് കന്പനിയുടെ എംഡി, സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷന് ആവശ്യപ്പെട്ടിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നു കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന എഫ്ഐആറില്‍ സിബിഐ വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ സിബിഐ നേരത്തേ ശേഖരിച്ചുതുടങ്ങിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തത്.
വിദേശ-ആഭ്യന്തര മന്ത്രാലയങ്ങള്‍ അറിയാതെ വിദേശ സഹായം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ വഴിയൊരുക്കി, ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം ക്രമവിരുദ്ധമായ പ്രവര്‍ത്തനം നടത്തി തുടങ്ങിയ ആരോപണങ്ങളിലേക്കു സിബിഐ അന്വേഷണം നീളും.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന് പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, എന്‍ഐഎ എന്നീ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്.
ചട്ടം ലംഘിച്ച് വിദേശ സഹായം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ കേസെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി സിബിഐക്ക് ആവശ്യമില്ല. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിന്റെ അനുമതി തേടിയാല്‍ മതി.
ലൈഫിൽ നേരറിയാൻ സിബിഐ; കൊച്ചിയിലും തൃശൂരിലും റെയ്ഡ്
01:34 AM Sep 26, 2020 | Deepika.com