“പുരോഹിതൻ അതു ചെയ്യരുത് ” എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വാക്കുകൾ ഹൃദയത്തിൽനിന്നായിരുന്നു. ഗുരുവിനെയും ഗുരുതുല്യരേയും സാഷ്ടാംഗം പ്രണമിക്കുന്നതാണു കലാരംഗത്തെ രീതി. അദ്ദേഹത്തിന്റെ വസതിയിൽ കാണാൻ പോയതാണ്. ഞാൻ വൈദിക വേഷത്തിലായിരുന്നു. ഗുരുസ്ഥാനീയനായ അദ്ദേഹത്തെ പ്രണമിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് അദ്ദേഹം അതു തടഞ്ഞത്.
ഒരുപാടു കാലത്തെ മോഹമായിരുന്നു അദ്ദേഹത്തെ കാണണമെന്നത്. വർഷങ്ങൾക്കുമുമ്പ് ഗാനഗന്ധർവനായ യേശുദാസിനൊപ്പം എസ്പിബിയുടെ കോദണ്ഡപാണി സ്റ്റുഡിയോയിലേക്കു പോയിരുന്നു. പക്ഷേ, അന്ന് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. അന്നു കാണാനായില്ല. പിന്നീട് കൊടുങ്ങല്ലൂരിലെ അഴീക്കോട് ഹാർമണി ഫെസ്റ്റിവലിന്റെ അവാർഡ് സമ്മാനിക്കാൻ ക്ഷണിക്കാനാണ് വീട്ടിലേക്കു പോയത്.
കുശലാന്വേഷണങ്ങൾക്കിടെ അദ്ദേഹം ശബ്ദം പുറത്തുവരാത്ത തകരാർ ഉണ്ടായിരുന്നെന്ന് എന്നോടു പറഞ്ഞു. വോക്കൽ കോഡിനു തകരാറായിരുന്നു. ശസ്ത്രക്രിയ വിജയിച്ചതിനാലാണ് ഇപ്പോഴും പാടാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കർണാടക സംഗീതത്തിൽ പാടാറുള്ള ഞാൻ വോക്കോളജിസ്റ്റു കൂടിയാണെന്നു മനസിലാക്കിയതിനാലാണ് അദ്ദേഹം അക്കാര്യം വിശദീകരിച്ചത്.
കൊടുങ്ങല്ലൂർ അഴീക്കോട്ടെ ഹാർമണി ഫെസ്റ്റിവലിന് അദ്ദേഹം വന്നു. ബംഗളൂരുവിൽനിന്നാണ് വന്നത്. ഒരു വശത്തേക്കുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റാണ് അദ്ദേഹം വാങ്ങിയത്. വിമാനത്താവളത്തിൽനിന്ന് ഞാൻതന്നെയാണ് എസ്കോർട്ടു ചെയ്തു കൊണ്ടുവന്നത്. പരിപാടികഴിഞ്ഞ് തിരികെ വിമാനത്താവളത്തിലേക്ക് എസ്കോർട്ടു ചെയ്യാൻ ഞാൻ തയാറായപ്പോൾ അദ്ദേഹം തടഞ്ഞു.
’അച്ചന് ഇവിടെത്തന്നെ ഒരുപാടു ജോലിയുണ്ട്. ഒരുപാടു ക്ഷീണിതനായ അച്ചൻ വരേണ്ട. ഞാൻ ഒറ്റയ്ക്കു പൊയ്ക്കൊള്ളാം. വാഹനം റെഡിയാക്കിയാൽ മതി.’
അങ്ങനെ അദ്ദേഹം യാത്രയായി.
എതാനും മാസം കഴിഞ്ഞപ്പോൾ യുവാവായ ഒരു സംഗീതപ്രതിഭയെ അദ്ദേഹം എനിക്കരികിലേക്കയച്ചു. അയാളുടെ അടഞ്ഞുപോയ ശബ്ദം വീണ്ടെടുക്കാൻ ശസ്ത്രക്രിയ വേണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിരുന്നത്. ശസ്ത്രക്രിയ എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പില്ല. വോക്കോളജിസ്റ്റ് എന്ന നിലയിൽ എനിക്ക് അതു ചെയ്യാനാകുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. വെറും ഒരാഴ്ചയ്ക്കകം അതു സാധ്യമാക്കി.
കഴിഞ്ഞ നവംബർ 17 ന് ചേതന ജൂബിലി ഫെസ്റ്റിനോടനുബന്ധിച്ചുള്ള ദേശീയ അവാർഡ് സ്വീകരിക്കാൻ എസ്.പി. ബാലസുബ്രഹ്മണ്യം എത്തിയിരുന്നു. വേദിയിൽ അദ്ദേഹത്തോടു പാടാൻ അഭ്യർഥിക്കേണ്ട കാര്യമില്ല. ജനങ്ങളെ കൈയിലെടുത്തു പാടുന്ന സ്വഭാവമാണ്. ആ വേദിയിൽ കൂടെ പാടാനെത്തിയ പാർഥനെ നെഞ്ചോടു ചേർത്തുപിടിച്ചു പ്രോൽസാഹിപ്പിച്ചു. വിതുമ്പിപ്പോയ മനീഷയുടെ കണ്ണീർത്തുള്ളികൾ തുടച്ച് കൂടെപ്പാടുകയും ചെയ്തു.
റവ. ഡോ. പോൾ പൂവത്തിങ്കൽ
‘അരുത്, വൈദികൻ അതു ചെയ്യരുത് !’
01:25 AM Sep 26, 2020 | Deepika.com