തൃശൂർ: വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണ ഏജൻസിയായി യൂണിടാക്കിനെ തെരഞ്ഞെടുത്ത വിവരം ലൈഫ് മിഷനെ റെഡ് ക്രസന്റ് അറിയിച്ചിട്ടില്ലെന്ന് അനിൽ അക്കര എംഎൽഎ. ഇതോടെ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണ തട്ടിപ്പുകേസിൽ മുഖ്യമന്ത്രിയുടെ വാദം പൂർണമായും കളവാണെന്നു തെളിഞ്ഞിരിക്കുകയാണ്.
മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ മന്ത്രിയും സിപിഎമ്മും ആവർത്തിച്ചു പറഞ്ഞിരുന്നതു യൂണിടാക്കിനെ തെരഞ്ഞെടുത്തതു റെഡ് ക്രസന്റാണെന്നാണ്. എന്നാൽ, നിർമാണ ഏജൻസിയായി യൂണിടാക്കിനെ തെരഞ്ഞെടുത്തതായി റെഡ് ക്രസന്റ് രേഖാമൂലം അറിയിച്ചിട്ടില്ലെന്നാണു ലൈഫ് മിഷൻ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നത്. മാത്രമല്ല, മുമ്പു സൂചിപ്പിച്ചതുപോലെ 2019 ഓഗസ്റ്റ് 26 നു ലൈഫ് മിഷൻ യൂണിടാക്കിനെ നിർമാണ ഏജൻസിയായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കഴിഞ്ഞ ഓഗസ്റ്റ് 18നു നൽകിയ കത്തിൽ, 2019 ഓഗസ്റ്റ് 17 നു റെഡ് ക്രസന്റ് തെരഞ്ഞെടുത്ത നിർമാണ ഏജൻസിയായ യൂണിടാക്ക് ലൈഫ് മിഷനു പ്ലാൻ സമർപ്പിച്ചു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ യൂണിടാക്കിനെ ആരു തെരഞ്ഞെടുത്തു എന്നുള്ളതിന്റെ മറുപടി ഇനി പറയേണ്ടതു ലൈഫ് മിഷന്റെ ചെയർമാനായ മുഖ്യമന്ത്രി, വൈസ് ചെയർമാനായ തദ്ദേശസ്വയംഭരണ മന്ത്രി, മുൻ സിഇഒ ശിവശങ്കർ എന്നിവരാണ്.
മുഖ്യമന്ത്രി ഇത്രയും നാൾ പറഞ്ഞിരുന്നത് അവിടെ 15 കോടിയുടെ പാർപ്പിട സമുച്ചയവും അഞ്ചുകോടിയുടെ ആശുപത്രിയും നിർമിക്കുന്നുവെന്നാണ്. എന്നാൽ, ഹെൽത്ത് സെന്ററിന്റെ നിർമാണച്ചുമതല ഏത് ഏജൻസിക്കാണെന്നോ ഇവരെ ചുമതലപ്പെടുത്തിയത് ആരാണെന്നോ ഇതിന് ആരോഗ്യവകുപ്പിന്റെ അനുമതിയോ അംഗീകാരമോ ഉണ്ടോ എന്ന ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ പോലും ലൈഫ് മിഷനു ലഭ്യമല്ല എന്നാണു മറുപടിയിൽ പറയുന്നത്. രേഖകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ മന്ത്രിക്കും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് അനിൽ അക്കര ചൂണ്ടിക്കാട്ടി.
ലൈഫ് മിഷൻ; മുഖ്യമന്ത്രിയുടെ വാദം കളവാണെന്നു തെളിഞ്ഞു: അനിൽ അക്കര
12:26 AM Sep 26, 2020 | Deepika.com