കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം ശക്തമാക്കിയപ്പോള്‍ സ്വപ്ന സുരേഷുമായി ബന്ധമുള്ള ആറ് പ്രതികള്‍ വിദേശത്തുണ്ടെന്നു കണ്ടെത്തല്‍. നേരത്തെ നാലു പ്രതികളുടെ പട്ടികയാണ് എന്‍ഐഎ പുറത്തുവിട്ടതെങ്കിലും സ്വപ്നസുരേഷിനെ ചോദ്യം ചെയ്തതോടെ രണ്ടു മലയാളികളുടെ പേരുകൂടി എന്‍ഐഎയ്ക്കു ലഭിച്ചു.
കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദ്, മറ്റൊരു പ്രതിയായ റെബിന്‍സണ്‍, സിദ്ധിഖ് അക്ബര്‍, അഹമ്മദ്കുട്ടി എന്നിവരെ കൂടാതെ രാജു എന്ന രതീഷും, മുഹമ്മദ് സമീറും വിദേശത്തുണ്ട്. ഇവരെല്ലാം സ്വപ്ന സുരേഷുമായി ബന്ധമുള്ളവരും സ്വര്‍ണക്കടത്തില്‍ പങ്കുള്ളവരുമാണ്. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്താല്‍ മാത്രമേ ഈ പ്രതികളെക്കുറിച്ചും കേസുമായുള്ള കൂടുതല്‍ ബന്ധവും പുറത്തുവരുകയുള്ളൂവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.
കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദ്, റെബിന്‍സണ്‍ എന്നിവരെ യുഎഇയില്‍നിന്ന് വിട്ടുകിട്ടാനും ചോദ്യംചെയ്യാനും അന്വേഷണസംഘത്തിനു സാധിച്ചാല്‍ മാത്രമേ കേസ് മുന്നോട്ടു പോകുകയുള്ളൂ. ഇവരാണു കേസിലെ പ്രധാന കണ്ണികള്‍.
ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് നേരത്തേതന്നെ കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. എന്നിട്ടും ഫൈസലിനെ ഇന്ത്യയിലേക്ക് യുഎഇ കയറ്റി വിട്ടില്ല. ഫൈസല്‍ ഫരീദിനെ ചോദ്യംചെയ്യുന്നത് കേസില്‍ അതിനിര്‍ണായകമാണ്. തീവ്രവാദത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും പിന്നില്‍ ഫൈസലിനും റെബിന്സണിനും പങ്കുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയതാണ്.
സ്വര്‍ണക്കടത്തിന്റെ പ്രധാന കണ്ണി ഫൈസല്‍ ഫരീദ് യുഎഇ പോലീസിന്റെ കസ്റ്റഡിയിലാണ്. ബാക്കിയുള്ള പ്രതികളെല്ലാം യുഎഇയില്‍ ഒളിവിലാണ്. ഇവര്‍ കള്ളക്കടത്തിനായി വലിയൊരു സമ്രാജ്യം സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഇവര്‍ക്കു വിവിധ രാജ്യങ്ങളില്‍ വജ്രവും സ്വര്‍ണവും ബിസിനസുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിനു ശ്രമിച്ച ഫൈസല്‍ ഫരീദ് നയതന്ത്ര ബാഗേജ് എന്ന പേരില്‍ യുഎഇയില്‍നിന്നു സ്വര്‍ണം അയയ്ക്കുന്ന സംഘത്തിലെ ആളാണ്. കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥനയില്‍ ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
വിദേശകാര്യ മന്ത്രാലയം ഫൈസലിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതിനാൽ വിമാനത്താവളങ്ങളിലൂടെയോ തുറമുഖങ്ങളിലൂടെയോ കടക്കാന്‍ ഇയാൾക്ക് ഇനി സാധിക്കില്ല. പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഫൈസലിന് യുഎഇക്കുള്ളിലും പുറത്തും യാത്രചെയ്യാന്‍ സാധിക്കില്ല. സാധുതയില്ലാത്ത പാസ്പോര്‍ട്ടുമായി പുറത്തിറങ്ങിയാല്‍ അറസ്റ്റുള്‍പ്പെടെ നടപടി നേരിടേണ്ടിവരും.
സ്വര്‍ണക്കടത്തു കേസിൽ കൂടുതൽ പ്രതികൾ വിദേശത്ത്; നിര്‍ണായകമെന്ന് എന്‍ഐഎ
12:26 AM Sep 26, 2020 | Deepika.com