തൃശൂർ: കള്ളക്കടത്തുകേസിലെ പ്രതി സ്വപ്നയ്ക്കു വിയ്യൂർ ജയിൽ പേടിസ്വപ്നം. കഴിഞ്ഞദിവസം എൻഐഎ ചോദ്യംചെയ്യാനായി വിയ്യൂരിൽനിന്നു കൊണ്ടുപോയിരുന്നു. ഇന്നലെ വീണ്ടും കോടതി റിമാൻഡ് ചെയ്തപ്പോഴാണ് തന്നെ വിയ്യൂർ ജയിലിലേക്കു വിടാതെ കാക്കനാട്ടെ ജയിലിലേക്കു വിടണമെന്ന് അപേക്ഷിച്ചത്. വിയ്യൂർ ജയിലിലെത്തിയപ്പോൾ ലഭിച്ച "നടയടി’യുടെ പേടിയാണ് തന്നെ വീണ്ടും വിയ്യൂരിലേക്ക് വിടരുതെന്ന് അപേക്ഷിക്കാൻ കാരണമെന്നു പറയുന്നു.
വിയ്യൂർ ജയിലിൽനിന്നു രണ്ടു തവണ നെഞ്ചുവേദനയാണെന്നു പറഞ്ഞ് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തിരുന്നു. ജയിലിൽ സഹതടവുകാരിയുടെ മർദനത്തെത്തുടർന്നാണ് വേദനയുണ്ടായതെന്നാണ് ജയിലിലെ അടക്കംപറച്ചിൽ. സ്വപ്നയ്ക്കു വേണ്ടതു കിട്ടിയെന്നും ഇടയ്ക്കിടയ്ക്കു കിട്ടുന്നുണ്ടെന്നും ഇവിടെ പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ, ഇത്തരത്തിലൊരു മർദനമുണ്ടായതായി ജയിൽജീവനക്കാർ പറയുന്നില്ല.
നെഞ്ചുവേദനയാണെന്നു പറഞ്ഞ് മെഡിക്കൽ കോളജിൽ കൊണ്ടുപോയപ്പോഴും കാര്യമായ അസുഖങ്ങളൊന്നുമില്ലെന്നു പറഞ്ഞു മടക്കിയിരുന്നു. രണ്ടാം തവണയും കൊണ്ടുപോയപ്പോൾ മെഡിക്കൽ ബോർഡ് കൂടി പ്രശ്നമൊന്നുമില്ലെന്നു വ്യക്തമാക്കി. എന്നാൽ, ജയിലിലേക്കു മടങ്ങാൻ താത്പര്യം കാണിക്കാതെ വേദനയാണെന്നു പറഞ്ഞ് വീണ്ടും ആശുപത്രിയിൽ കിടക്കാൻ തുടങ്ങിയപ്പോഴാണ് ഡോക്ടർമാർ ആൻജിയോഗ്രാം ചെയ്യാമെന്നു പറഞ്ഞത്. അതോടെ ആൻജിയോഗ്രാം നടത്തേണ്ട എന്നുപറഞ്ഞു ജയിലിലേക്കുതന്നെ മടങ്ങുകയായിരുന്നു.
തനിക്കു മർദനമേറ്റ കാര്യം പുറത്തുപറയാൻ സ്വപ്ന തയാറായിട്ടില്ല. കോടതിയിൽ വിയ്യൂർ ജയിലിലേക്കു മാറ്റരുതെന്ന അപേക്ഷ മാത്രം നൽകി മറ്റു കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. കോടതി കാര്യം മനസിലാക്കിയതോടെ യാണ് കാക്കനാട് ജയിലിലേക്കു മാറ്റണമെന്ന അപേക്ഷ സ്വീകരിച്ചതെന്നാണു സൂചന.
"നടയടി’ മതിയായി! , വിയ്യൂർ ജയിലിലേക്കില്ലെന്നു സ്വപ്ന, കാക്കനാട് ജയിലിലാക്കി
12:26 AM Sep 26, 2020 | Deepika.com