കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ രണ്ടാം പ്രതി സ്വപ്ന സുരേഷിനൊപ്പമിരുത്തി ഒമ്പതുമണിക്കൂര്‍ ചോദ്യംചെയ്തശേഷം എന്‍ഐഎ വിട്ടയച്ചു. മൂന്നാം തവണയാണു ശിവശങ്കറെ എന്‍ഐഎ ചോദ്യം ചെയ്തത്. വിട്ടയച്ചെങ്കിലും സംശയനിഴലിൽതന്നെയാണു ശിവശങ്കർ.
ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരേയുള്ള കടുത്ത നിലപാടുകള്‍ എടുക്കുന്നതിനു മുമ്പ് കൂടുതൽ ആലോചനകൾ വേണ്ടതുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്കുന്ന സൂചന. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം മറ്റു നടപടികൾ സ്വീകരിക്കും.
എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെ നാളെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. അതിനു മുമ്പു സ്വപ്നയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് എന്‍ഐഎ ശിവശങ്കറോടു ചോദിച്ചത്. പ്രധാനമായും ഡിജിറ്റല്‍ രേഖകളുടെ വെളിച്ചത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വിദേശയാത്രകളെക്കുറിച്ചും മറ്റും ചോദ്യമുയർന്നു. ഇരുവരും നേരത്തെ നല്കിയ മൊഴികളും ഡിജിറ്റല്‍ രേഖകളും തമ്മില്‍ ചേരുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ 11 നാണ് എന്‍ഐഎ ആവശ്യപ്പെട്ടതനുസരിച്ചു ശിവശങ്കര്‍ കടവന്ത്ര ഗിരിനഗറിലുള്ള ഓഫീസിലെത്തിയത്. തൊട്ടുപിന്നാലെ സ്വപ്നയെയും ഓഫീസിലെത്തിച്ചു. ജൂലൈ 23നു തിരുവനന്തപുരത്തു പോലീസ് ക്ലബില്‍ അഞ്ചു മണിക്കൂറും കൊച്ചിയില്‍ 27നും 28നും തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലായി പത്തൊന്‍പതര മണിക്കൂറുമാണ് എന്‍ഐഎ നേരത്തെ ശിവശങ്കറെ ചോദ്യം ചെയ്തത്.
സ്വപ്നയുമായുള്ള ശിവശങ്കറിന്റെ ബന്ധം വെറും സൗഹൃദം മാത്രമായിരുന്നില്ലെന്ന തിരിച്ചറിവിലാണ് എന്‍ഐഎ. ശിവശങ്കറുമായി നടത്തിയ വാട്സാപ്, ടെലഗ്രാം ചാറ്റുകള്‍ സ്വപ്ന തന്റെ കംപ്യൂട്ടറില്‍നിന്നു ഡിലീറ്റ് ചെയ്തിരുന്നു. ഇതു പിന്നീട് അന്വേഷണ സംഘം തിരിച്ചെടുത്തു. ഈ വിധം 2000 ജിബി ഡാറ്റ വീണ്ടെടുത്തതോടെയാണ് കേസിന്റെ ദിശമാറിയത്. യുഎഇ കോണ്‍സുലേറ്റുമായും ഐടി പദ്ധതികളുമായും ബന്ധപ്പെട്ട വിവരങ്ങളാണു കണ്ടെടുത്തതെന്നാണു സൂചന.
സ്വപ്നയുടെ ഇടപാടുകളെക്കുറിച്ചു ശിവശങ്കറിന് അറിവുണ്ടായിരുന്നോ എന്നതിന്റെ ഉത്തരമാണ് എന്‍ഐഎ പ്രധാനമായി തേടുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് തലസ്ഥാനത്ത് ഫ്ളാറ്റ് എടുത്തു നല്കിയതു ശിവശങ്കര്‍ നിര്ദേശിച്ചിട്ടാണെന്ന വിവരം നേരത്തെ വ്യക്തമായിരുന്നു.
സ്വപ്ന സുരേഷിനു ലോക്കര്‍ എടുത്ത് നല്‍കിയത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റും വ്യക്തമാക്കിയിരുന്നു. സ്വപ്നയ്ക്ക് ഐടി പാര്‍ക്കില്‍ ജോലി വാങ്ങിക്കൊടുത്തതു ശിവശങ്കറാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
തീരാത്ത സംശയം; ശിവശങ്കറിനെ സ്വപ്നയ്ക്കൊപ്പം 9 മണിക്കൂർ എൻഐഎ ചോദ്യംചെയ്തു
01:46 AM Sep 25, 2020 | Deepika.com