തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സി-ആപ്റ്റ് വാഹനത്തിലെ ജിപിഎസ് സംവിധാനത്തിന്റെ ബന്ധം വിച്ഛേദിച്ചതിൽ തിരിമറിയെന്നു സൂചന. ഇതേ തുടർന്ന് ജിപിഎസുകളെ ബന്ധിപ്പിക്കുന്ന സെർവറുകൾ അടക്കം പരിശോധിക്കാനുള്ള നടപടികൾ ദേശീയ അന്വേഷണ ഏജൻസി തുടങ്ങി. വരും ദിവസങ്ങളിൽ സെർവറുകൾ അടക്കം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
സി-ആപ്റ്റിന്റെ വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിച്ചത് കെൽട്രോണായിരുന്നു. എന്നാൽ, ജിപിഎസ് സംവിധാനത്തിലെ തകരാർ പരിഹരിക്കുന്നതിനായി സി-ആപ്റ്റ് ഒരിക്കൽ പോലും ബന്ധപ്പെട്ടിരുന്നില്ലെന്നു കെൽട്രോണ്‍ അറിയിച്ചിട്ടുണ്ട്.
ജിപിഎസിലേക്കുള്ള വൈദ്യുതി പ്രവാഹം തടസപ്പെട്ടാലും ബാറ്ററി ഉപയോഗിച്ച് അത് ആറുമണിക്കൂർ വരെ പ്രവർത്തിക്കുന്ന തരത്തിലാണു രൂപ കൽപന. ബാറ്ററിയുടെ ചാർജ് അവസാനിക്കുന്പോൾ മാത്രമാണ് ഉപകരണം പൂർണമായും ഓഫാവുക. കോണ്‍സുലേറ്റിന്റെ മതഗ്രന്ഥവുമായി മലപ്പുറത്തേക്ക് പോയ സി-ആപ്റ്റ് വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജിപിഎസിൽ നിന്ന് തൃശൂർ വരെയുള്ള ട്രാക്കിംഗ് മാത്രമേ സാധ്യമായുള്ളു.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടും മുന്‍പ് വാഹനത്തിന്റെ ജിപിഎസ് സംവിധാനത്തിലേക്കുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ശാസ്ത്രീയമായി പരിശോധിക്കാനുള്ള നടപടികളുമായി എൻഐഎ മുന്നോട്ടു പോകുകയാണ്. ജിപിഎസ് നിർമിച്ച കന്പനിയുടെ സെർവറിൽ നിന്നുതന്നെ അധികൃതർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വാഹനത്തിലെ ജിപിഎസ് തുടർ ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഈ സാഹചര്യങ്ങളാണ് ജിപിഎസ് ബന്ധം വിച്ഛേദിച്ചത് ബോധപൂർവമാണോയെന്ന സംശയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം സി -ആപ്റ്റിലെത്തിയ അന്വേഷണ സംഘം വാഹനത്തിന്റെ ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും ഒന്നും അറിയില്ലെന്ന മറുപടിയാണു നൽകിയത്. തുടർന്ന് വെഹിക്കിൾ സൂപ്പർവൈസറെ രണ്ടുതവണ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് വാഹനത്തിന്റെ ജിപിഎസ് എൻഐഎ സംഘം കൂടുതൽ പരിശോധനകൾക്കായി കൊണ്ടുപോയത്.
സി-ആപ്റ്റ് വാഹനത്തിലെ ജിപിഎസ് ബന്ധം വിച്ഛേദിച്ചതിൽ തിരിമറി
01:46 AM Sep 25, 2020 | Deepika.com