പാലക്കാട്: രാജ്യത്തെ പരമോന്നത സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം മലയാളത്തിന്റെ മഹാകവി അക്കിത്തത്തിനു സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഒാണ്‍ലൈനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാര സമർപ്പണം നിർവഹിച്ചു.
കവിയുടെ വീടായ തൃത്താല കുമരനെല്ലൂർ ദേവായനത്തിൽ ലളിതമായ ചടങ്ങും സംഘടിപ്പിച്ചിരുന്നു. വീടിനോടുചേർന്നു തയാറാക്കിയ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കുവേണ്ടി സാംസ്കാരിക മന്ത്രി എ.കെ. ബാലൻ ജ്ഞാനപീഠം മഹാകവി അക്കിത്തത്തിനു കൈമാറി.
ജ്ഞാനപീഠം പുരസ്കാരസമിതി അധ്യക്ഷ പ്രതിഭ റായ്, സമിതി ഡയറക്ടർ മധുസൂദനൻ ആനന്ദ്, എം.ടി. വാസുദേവൻ നായർ, ഇ.ടി. മുഹമ്മദ് ബഷീർ എംപി എന്നിവർ ഒാണ്‍ലൈനായി കവിക്ക് ആശംസ നേർന്നു. പുരസ്കാരം സ്വീകരിച്ച് അക്കിത്തത്തിനുവേണ്ടി മകൻ വാസുദേവൻ മറുപടിപ്രസംഗം വായിച്ചു.
അക്കിത്തം ഋഷിതുല്യനായ കവി: മുഖ്യമന്ത്രി
ദർശന വൈഭവത്താൽ ഋഷിതുല്യനായ കവിയാണ് മഹാകവി അക്കിത്തമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജ്ഞാനപീഠം മഹാകവി അക്കിത്തത്തിന് അദ്ദേഹത്തിന്റെ വസതിയിൽ സമ്മാനിക്കുന്ന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തൊണ്ണൂറ്റിനാലാം വയസിൽ എത്തിനില്‍ക്കുന്ന അക്കിത്തം തീക്ഷ്ണമായ അനുഭവങ്ങളുടെ വഴിത്താരകൾ താണ്ടിയാണു ജീവിതമത്രയും പിന്നിട്ടത്. സ്വന്തം ജീവിതാനുഭവങ്ങളെ ആധാരമാക്കിയാണ് അദ്ദേഹം എഴുത്തുകാരന്റെ അസംസ്കൃത വസ്തുവായ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മനുഷ്യന്റെ ഭൗതികമായ ആധികളെക്കുറിച്ചു മാത്രമല്ല ദൈവികമായ ആധിയും ആത്മീയമായ ആധിയും സ്വന്തം കവിതകളിലൂടെ ആഴത്തിൽ അന്വേഷിച്ച വ്യക്തിയാണ് അക്കിത്തം. ഏകാന്തതയുടെ അപൂർവനിമിഷങ്ങളിൽ പ്രകൃതിയിൽ തന്റെ അസ്തിത്വത്തെ അലിയിച്ചുനിർത്തുന്ന കവിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജ്ഞാനപീഠ പ്രഭയിൽ അക്കിത്തം
01:37 AM Sep 25, 2020 | Deepika.com