ഏറ്റുമാനൂർ: കഴിഞ്ഞവർഷം കെ.എസ്. വരുണ്‍ എൻജിനിയറിംഗ് എൻട്രൻസ് എഴുതിയപ്പോൾ 47-ാം റാങ്ക്. കോഴ്സിനു ചേരാതെ റാങ്ക് മെച്ചപ്പെടുത്താൻ ഒരു വർഷം അവധിയെടുത്തു പഠിച്ചപ്പോൾ ഒന്നാം റാങ്ക്. ഏറ്റുമാനൂർ തെള്ളകത്ത് താമസിക്കുന്ന മണിമല കടയനി ക്കാട് കരിന്പാനിൽ ഷിബു രാജിന്റെയും എംജി യൂണിവേഴ്സിറ്റി പരീക്ഷാവിഭാഗം അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തിരുവല്ല മാന്താനം ആരാധനയിൽ ആർ. ബിന്ദുവിന്റെയും പുത്രനണ് ഒന്നാം റാങ്ക് നേടിയ വരുണ്‍. സഹോദരി വർഷ ഷിബുരാജ് അവസാന വർഷ എൻജിനിയറിംഗ് വിദ്യാർഥിയാണ്.
തെള്ളകം അബാദ് റോയൽ ഗാർഡൻ ഫ്ളാറ്റിലെ ഏഴാം നിലയിലെ വീട്ടിലേക്ക് അഭിനന്ദനങ്ങൾ ലിഫ്റ്റ് കയറിയെത്തിയപ്പോൾ വരുണ്‍ പറഞ്ഞു. ആദ്യ മൂന്നു റാങ്കിൽ ഒന്നു പ്രതീക്ഷിച്ചിരുന്നു. എന്റെ താൽപര്യം ഐഐടിയിലേക്കുള്ള പ്രവേശനമാണ്. ആ പരീക്ഷയ്ക്കും ഫലത്തിനുമായി കാത്തിരിക്കുന്നു. ദിവസം ഏഴു മണിക്കൂർ വരെ പഠനത്തിനായി മാറ്റിവച്ചിരുന്നു.
കഴിഞ്ഞ വർഷം ലഭിച്ച എൻജിനിയറിംഗ് കോച്ചിംഗിന്റെ അടിസ്ഥാനത്തിൽ വീട്ടിലിരുന്നു തനിയെ പഠിക്കുകയായിരുന്നു. കോവിഡ് പരിമിതികൾ പഠനത്തിനു തടസമായില്ല. മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയായിരുന്നു വരുണ്‍. രാജ്യത്തെ മികച്ച ഐഐടികളിലൊന്നിൽ കംപ്യൂട്ടർ സയൻസോ ഇലക്ട്രിക്കലോ പഠിക്കാനാണു വരുണിനു താല്പര്യം. ഏരീസ് ഗ്രൂപ്പ് കന്പനിയിൽ ഉദ്യോഗസ്ഥനാണ് പിതാവ് ഷിബുരാജ്.
ഏഴാം നിലയിലേക്ക് വരുണിനെത്തേടി എൻജിനിയറിംഗ് ഒന്നാം റാങ്ക്
01:37 AM Sep 25, 2020 | Deepika.com