തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി വിജിലൻസ് അന്വേഷിച്ചാൽ പുറത്തു വരില്ലെന്നും അന്വേഷണത്തിനു സിബിഐ തന്നെ വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതിയിൽ വൻ കൊള്ളയാണ് നടന്നതെന്നും അതുകൊണ്ടു തന്നെ വിജിലൻസ് അന്വേഷണം കൊണ്ടു യഥാർഥ വസ്തുത പുറത്തു വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നര മാസമായി താൻ ആവശ്യപ്പെട്ട ലൈഫ് മിഷൻ-റെഡ്ക്രസന്റ് ധാരണാപത്രത്തിന്റെ കോപ്പി ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിൽ നിന്നും രാജിവച്ച ശേഷമാണ് തനിക്കു നൽകിയത്. രാജിവയ്ക്കും വരെ ആ രേഖ നൽകാതിരുന്നത് ദുരൂഹമാണ്.
താനൊഴിച്ച് നാട്ടിലുള്ളവർക്കെല്ലാം പ്രത്യേക മാനസികാവസ്ഥയാണെന്ന് ഒരാൾ പറഞ്ഞാൽ അതിന്റെ അർഥം ജനങ്ങൾക്കു മനസിലാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അഴിമതിയെക്കുറിച്ചു താൻ ചോദിച്ചപ്പോഴും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴും നിങ്ങൾക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നാണ് മുഖമന്ത്രി പറഞ്ഞത്. പത്രസമ്മേളനങ്ങളിൽ പത്രപ്രവർത്തകർ ചോദ്യം ചോദിക്കും. അതു സ്വാഭാവികമാണ്. എന്നാൽ, മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ മേൽ കുതിരകയറുകയാണ്. സംസ്ഥാന ചരിത്രത്തിൽ ഒരു ഭരണാധികാരിയും ഇത്തരം സമീപനം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഡിഎഫിനൊപ്പം തുടരാനുള്ള ജോസഫ് എം.പുതുശേരിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷൻ: വിജിലൻസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നു ചെന്നിത്തല
01:21 AM Sep 25, 2020 | Deepika.com