തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്കിനർഹനായ എം. ജെ. ജഗനും പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അശ്വിൻ സാം ജോസഫിനും മോഹം കംപ്യൂട്ടർ എൻജിനിയർ ജോലിയോട്.
കൊട്ടാരക്കര, നീലേശ്വരം സായ്വിഹാറിൽ ബി. മോഹനന്റെ യും ജയ സി. തങ്കത്തിന്റെയും മൂന്നാമത്തെ മകനാണ് ജഗൻ. സഹോദരൻ എം.ജെ. ജവഹർ എൻജിനിയറും സഹോദരി എം.ജെ. മായ എംബിബിഎസ് വിദ്യാർഥിനിയുമാണ്. കേരള വാട്ടർ അഥോറിറ്റിയിൽ സൂപ്രണ്ടിംഗ് എൻജിനിയറായിരുന്ന അച്ഛന്റെയും അമ്മയുടെയും അധ്യാപകരുടെയും പിന്തുണ വിജയത്തിന് മുതൽക്കൂട്ടായതായി ജഗൻ പറയുന്നു.
ചങ്ങനാശേരി ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ വിദ്യാർഥിയായിരുന്ന ജഗൻ പ്ലസ് ടുവിന് 98 ശതമാനം മാർക്കാണ് കരസ്ഥമാക്കിയത്. ജെഇഇയിൽ 99.4 പെർസന്റൈലും നേടിയിട്ടുണ്ട്. എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ 252 ആണ് ജഗന്റെ റാങ്ക്.
പട്ടിക വർഗ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ അശ്വിൻ കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനിയറായ കോട്ടയം മേലുകാവ്മറ്റം കുന്നുംപുറത്ത് ഹൗസിൽ സാം കെ.ജോസഫിന്റെയും ആനി സാമിന്റെയും മൂത്ത മകനാണ്. സഹോദരൻ ആൻഡ്രൂ ജോസഫ് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
ലോക്ക്ഡൗൺ കാലയളവിൽ പോലും അധ്യാപകർ ഫോണിൽ വിളിച്ച് പിന്തുണ നൽകിയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലാണ് അശ്വിന്റെ പ്ലസ് ടു വിദ്യാഭ്യാസം. 92 ശതമാനം വിജയമാണ് പ്ലസ് ടുവിന് അശ്വിൻ കരസ്ഥമാക്കിയത്. എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ 1236ാം റാങ്കാണുള്ളത്.
കമ്പ്യൂട്ടർ സയൻസിന് പ്രഥമ പരിഗണന നൽകുന്ന അശ്വിന് ഇലക്ട്രിക്കലിനോടും താല്പര്യമുണ്ട്. ഇരുവരും ആദ്യ ശ്രമത്തിൽ തന്നെയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.
ജഗനും അശ്വിനും മോഹം കംപ്യൂട്ടർ എൻജിനിയറാകാൻ
01:12 AM Sep 25, 2020 | Deepika.com