കണ്ണൂര്‍: സ്വാതന്ത്ര്യം ലഭിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും രാജ്യത്തെ ഭൂരിപക്ഷം വരുന്ന കര്‍ഷകജനത ദുരവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ മാറിമാറി ഭരിച്ച ഭരണകര്‍ത്താക്കള്‍ കര്‍ഷകര്‍ക്കുവേണ്ടി എന്തുചെയ്തുവെന്നു വ്യക്തമാക്കണമെന്നും കര്‍ഷകര്‍ അനുഭവിക്കുന്ന സാമ്പത്തിക ഭീകരതയ്ക്കു ഭരണകര്‍ത്താക്കള്‍ മറുപടി പറയണമെന്നും ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പുള്ള വിദേശകമ്പനികളുടെ മാതൃകയിലേക്കു രാജ്യം മാറുകയാണ്. ഏതാനും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് രാജ്യം തീറെഴുതി കൊടുക്കുന്ന നയങ്ങളാണു കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു വിലസ്ഥിരതയോ സംരക്ഷണമോ ഉറപ്പുനല്‍കാതെ സര്‍ക്കാര്‍ കര്‍ഷകരെ കൈവിട്ടിരിക്കുന്നു.
കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ കര്‍ഷക പ്രൊഡ്യൂസര്‍ കമ്പനികളിലൂടെ സംസ്കരിച്ചു വിലനിശ്ചയിച്ചു മാര്‍ക്കറ്റ് ചെയ്യാന്‍ കര്‍ഷകരെ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണു കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ 23 വന്യമൃഗസങ്കേതങ്ങളുടെ പേരില്‍ കര്‍ഷകന്റെ ഒരു സെന്റ് സ്ഥലം പോലും ബഫര്‍സോണ്‍ നിയമത്തിനു വിട്ടുനല്‍കാൻ അനുവദിക്കില്ലെന്നും ശക്തമായ കര്‍ഷകപ്രക്ഷോഭത്തിന് വരുംനാളുകളില്‍ ഇന്‍ഫാം നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകദ്രോഹം അവസാനിപ്പിക്കണം: ഇന്‍ഫാം
01:10 AM Sep 25, 2020 | Deepika.com