തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഭിപ്രായം കേൾക്കാതെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരേ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനെ സമീപിക്കാൻ നിയമോപദേശം തേടാൻ മന്ത്രിസഭായോഗ തീരുമാനം. ഇതു സംബന്ധിച്ചു അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാനാണു തീരുമാനം.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുള്ള കണ്കറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട കാർഷിക വിഷയത്തിൽ സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി ബിൽ കൊണ്ടു വന്ന കേന്ദ്ര സമീപനത്തിനെതിരേയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനെ സമീപിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്ത സംസ്ഥാന താൽപര്യം ഹനിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെ കോടതിയിൽ ചോദ്യം ചെയ്യാമെന്ന നിയമവകുപ്പിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു തുടർ നടപടി.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നടപടിയാണിത്. ബില്ലിനെതിരേ നിലപാടു സ്വീകരിക്കുന്ന പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണു കരുതുന്നത്. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളുമായി കേരളം അഭിപ്രായ സമന്വയമുണ്ടാക്കും. സംസ്ഥാനങ്ങളോട് ആലോചിച്ചും വിശ്വാസത്തിലെടുത്തും കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിച്ചുമല്ലാതെ ഈ മേഖലയിൽ കേന്ദ്ര സർക്കാരിന് ഏകപക്ഷീയമായി നയങ്ങളും തീരുമാനങ്ങളും എടുക്കാൻ കഴിയില്ലെന്നിരിക്കെയാണ് കേന്ദ്ര സർക്കാർ തിരക്കിട്ട് മൂന്ന് കർഷകവിരുദ്ധ ബില്ലുകൾ നിയമമാക്കിയിരിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള കുത്തകഭീമന്മാരെ സഹായിക്കുന്നതിനുള്ള നിയമനിർമാണങ്ങളാണ്.
ഇതുവഴി രാജ്യത്തിന്റെ ഫെഡറൽ സംവിധാനമാണ് അട്ടിമറിക്കപ്പെടുന്നത്.
കാർഷിക മേഖലയെ പൂർണമായും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കുന്ന നിയമങ്ങളാണ് മോദി സർക്കാർ കോവിഡ് കാലത്ത് കർഷകരെ രക്ഷിക്കാനെന്ന പേരിൽ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ മറവിൽ പാസാക്കുന്നതെന്നും മന്ത്രിസഭയിൽ പൊതു വികാരമുണ്ടായി. സംസ്ഥാനത്തിന്റെ ഓരോ മേഖലയേയും ബില്ലുകൾ എങ്ങനെ ബാധിക്കുമെന്നു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.
ഭക്ഷ്യ- കാർഷിക- മത്സ്യ മേഖലകളിൽ ബിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിച്ചു 30നകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശിച്ചിരുന്നത്.
കാർഷിക ബില്ലുകൾക്കെതിരെ കേരളം നിയമപോരാട്ടത്തിന്
01:08 AM Sep 24, 2020 | Deepika.com