തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നണികളിലും പാർട്ടികളിലും സ്ഥാനാർഥിനിർണയ ചർച്ചകൾ ചൂടായി. പഞ്ചായത്തുകളിലേയും നഗരസഭകളിലെയും സംവരണ വാർഡുകൾ ഏതെല്ലാമെന്നു നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ആരംഭിച്ചു. ഈ മാസം മുപ്പതോടെ സംവരണ വാർഡ് നറുക്കെടുപ്പ് അവസാനിക്കും.
സംവരണ വാർഡ് നിർണയം പൂർത്തിയായാൽ സ്ഥാനാർഥി നിർണയത്തിന് അന്തിമ രൂപമാകും. പട്ടികജാതി, പട്ടികവർഗ വാർഡുകളുടെ നറുക്കെടുപ്പിനുശേഷമാണു വനിതാ വാർഡുകളുടെ നറുക്കെടുപ്പ്. നിലവിലുള്ള വനിതാ വാർഡുകൾ ജനറൽ വാർഡുകളും ജനറൽ വാർഡുകൾ വനിതാ വാർഡുകളും ആകുകയാണു പതിവ്. മൊത്തം വാർഡുകളുടെ എണ്ണം ഒറ്റയക്കത്തിലാണെങ്കിൽ ഒരു വാർഡ് വനിതാ വാർഡാക്കാനാണു നറുക്കെടുപ്പു നടത്തുക.
തെരഞ്ഞെടുപ്പിനു കളമൊരുക്കാനുള്ള കോലാഹലങ്ങൾക്കിടയിൽ എല്ലാ പാർട്ടികളുടെയും അണിയറയിൽ സീറ്റുവിഭജനത്തിനും സ്ഥാനാർഥിനിർണയത്തിനുമുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
ജനസ്വാധീനമുള്ള കോണ്ഗ്രസ് വിമതരെയും കേരള കോണ്ഗ്രസ് -എം ജോസ് കെ. മാണി വിഭാഗത്തെയും സ്ഥാനാർഥികളാക്കണമെന്നാണ് എൽഡിഎഫ് കീഴ്ഘടകങ്ങൾക്കു നൽകിയ നിർദേശം. ഇതനുസരിച്ചു ഈ വിഭാഗങ്ങളുമായി സജീവമായി ചർച്ച പുരോഗമിക്കുകയാണ്. മിക്ക തദ്ദേശസ്ഥാപനങ്ങളിലെയും സ്ഥാനാർഥികൾ സംബന്ധിച്ച പട്ടികതന്നെ സിപിഎം തയാറാക്കി.
യുഡിഎഫും ബിജെപിയും സ്ഥാനാർഥിനിർണയ ചർച്ചകൾ ആരംഭിക്കുന്നതേയുള്ളൂ. കോണ്ഗ്രസിൽ പതിവുപോലെ സ്ഥാനാർഥിത്വത്തിനായി ചരടുവലികൾ മുറുകി. സ്ഥാനാർഥികളെ നിശ്ചയിക്കാൻ ഡിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ഗ്രൂപ്പുകളാണു സ്ഥാനാർഥികളെ തീരുമാനിക്കുക. സർക്കാരിനെതിരായ സമരച്ചൂടിനൊപ്പം അണിയറയിൽ സ്ഥാനാർഥിക്കാര്യത്തിലും ചൂടുതന്നെയാണ്. കഴിഞ്ഞ തവണത്തെക്കാൾ നില മെച്ചപ്പെടുത്തണമെന്ന മോഹവുമായാണ് ബിജെപി മത്സരത്തിനിറങ്ങുന്നത്.
സ്വർണം കള്ളക്കടത്ത്, ലൈഫ് മിഷൻ വിഷയങ്ങൾ കത്തിച്ചു നിർത്തി എൽഡിഎഫിനെതിരായ ജനവികാരം തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫും ബിജെപിയും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മികവും വികസന പ്രവർത്തനങ്ങളും ക്ഷേമനടപടികളും ഉയർത്തിക്കാണിച്ച് പരമാവധി സീറ്റുകളിൽ വിജയം നേടാനാണ് എൽഡിഎഫിന്റെ ശ്രമം. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കാൻ സിപിഎം സൈബർ സേനയ്ക്കു പരിശീലനം വരെ നൽകിക്കഴിഞ്ഞു.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കായി 21,908 ജനപ്രതിനിധികളെയാണു തെരഞ്ഞെടുക്കാനുള്ളത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 87 നഗരസഭകളിലെ 3,122 ഡിവിഷനുകളിലേക്കും ആറു കോർപറേഷനുകളിലെ 414 ഡിവിഷനുകളിലേക്കും തെരഞ്ഞെടുപ്പു നടക്കും. 152 ബ്ലോക്ക് പഞ്ചായത്തിലെ 2,079 ഡിവിഷനുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലെ 331 ഡിവിഷനുകളിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം.
ഫ്രാങ്കോ ലൂയിസ്
സ്ഥാനാർഥിനിർണയം തുടങ്ങി, സംവരണ വാർഡ് നറുക്കെടുപ്പും
12:03 AM Sep 24, 2020 | Deepika.com