തിരുവനന്തപുരം: കോഴിക്കോടു നിന്നു വയനാട്ടിലേക്കുള്ള ചുരം റോഡിനു ബദൽ പാതയുടെ നിർമാണം കൊങ്കണ്‍ റെയിൽ കോർപറേഷനെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ആനക്കാംപൊയിലിൽ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന 7.82 കിലോമീറ്റർ നീളമുള്ള പാതയിൽ 6.9 കിലോമീറ്റർ നീളമുള്ള തുരങ്കമുണ്ടാകും. തുരങ്ക നിർമാണത്തിൽ വൈദഗ്ധ്യം തെളിയിച്ച കൊങ്കണ്‍ റെയിൽവെ കോർപറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ്യ കന്പനിയായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്കു നൽകി. കിഫ്ബിയിൽ നിന്നാണ് ആവശ്യമായ പണം ലഭ്യമാക്കുന്നത്. ആവശ്യമായ പഠനങ്ങൾക്കു ശേഷം കൊങ്കണ്‍ റെയിൽവെ കോർപറേഷൻ വിശദമായ പദ്ധതി റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. അതു ലഭിച്ചുകഴിഞ്ഞാൽ മറ്റ് നടപടികൾ ആരംഭിക്കും.
ഇപ്പോൾ കോഴിക്കോട്ടുനിന്ന് താമരശേരി ചുരം വഴിയാണ് വയനാട്ടിലേക്കു വാഹനങ്ങൾ പോകുന്നത്. പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. അതിവർഷമുണ്ടാകുന്പോൾ പലപ്പോഴും മാസങ്ങളോളം ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത പണിയുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ബദൽപാത എന്നത് ഈ മേഖലയിലുള്ളവർ ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിലുള്ള ചുരം പാത വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് ഈ പാത വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികൾ നടത്തുന്നതിനും തടസങ്ങളുണ്ട്.
ബദൽപാത മാത്രമാണ് ഇതിനു പരിഹാരമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വയനാട് ചുരം ബദൽപാത: കൊങ്കണ്‍ റെയിൽവേ കോർപറേഷനെ ചുമതലപ്പെടുത്തുമെന്നു മുഖ്യമന്ത്രി
11:56 PM Sep 23, 2020 | Deepika.com