കൊച്ചി: രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിക്ക് ഓട്ടോണമസ് പദവി. അടുത്ത പത്തുവര്‍ഷത്തേക്കു രാജഗിരി കോളജിന് യുജിസി നല്കിയ സ്വയംഭരണാധികാരം തിരുവനന്തപുരം എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയും തത്വത്തില്‍ അംഗീകരിച്ചു. നിലവില്‍ രാജഗിരിയെ കൂടാതെ രണ്ടു പ്രൈവറ്റ് എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് സ്വയംഭരണാധികാരമുള്ളത്.
പുതിയ പദവി വഴി രാജ്യത്തെതന്നെ എന്‍ജിനിയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ രാജഗിരിക്ക് സാധിക്കുമെന്നു കോളജ് ഡയറക്ടര്‍ റവ. ഡോ. മാത്യു വട്ടത്തറ പറഞ്ഞു. സിഎംഐ സഭയുടെ കീഴില്‍ സ്വയംഭരണാവകാശം സ്വന്തമാക്കുന്ന മൂന്നാമത്തെ കോളജാണ് 2001ല്‍ സ്ഥാപിതമായ രാജഗിരി എന്‍ജിനിയറിംഗ് കോളജ്.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഈവര്‍ഷം പുറത്തിറക്കിയ നാഷണല്‍ ഇന്സ്റ്റിറ്റ്യൂഷന് റാങ്കിംഗ് ഫ്രേംവര്‍ക്ക് പട്ടികയില്‍ കേരളത്തില്‍നിന്ന് ഏക സ്വകാര്യ കോളജായി രാജഗിരി കോളജ് ഇടംപിടിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല പുറത്തുവിട്ട ബിടെക് എട്ടാം സെമസ്റ്റര്‍ പരീക്ഷാ ഫലത്തില്‍ രാജഗിരിയിലെ 764 വിദ്യാര്‍ഥികളില്‍ 75.26 എന്ന വിജയ ശതമാനത്തോടെ കോളജ് മികവ് നിലനിര്‍ത്തി.
ഓരോ വര്‍ഷവും അന്താരാഷ്ട്ര നിലവാരമുള്ള ഒട്ടേറെ കമ്പനികളാണ് കാമ്പസ് റിക്രൂട്ട്മെന്റിനായി രാജഗിരിയെ സമീപിക്കുന്നത്. എ ഗ്രേഡോടെ നാക്കിന്റെ അക്രഡിറ്റേഷന് സ്വന്തമാക്കിയ രാജഗിരിയിലെ ഏഴില്‍ ആറ് കോഴ്സുകള്‍ക്കും നിലവില്‍ എന്‍ബിഎ അക്രഡിറ്റേഷനുണ്ട്. എട്ടാമത്തെ കോഴ്സായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആൻഡ് ഡേറ്റാ സയന്‍സിനും അനുമതി ലഭിച്ചുകഴിഞ്ഞു.
രാജഗിരി എന്‍ജി. കോളജിനു ഓട്ടോണമസ് പദവി
11:56 PM Sep 23, 2020 | Deepika.com