തിരുവനന്തപുരം: നയതന്ത്ര ബാഗേജിലെത്തിയ മതഗ്രന്ഥവുമാ യും 17,000 കിലോ ഈന്തപ്പഴത്തി ന്റെ വിതരണത്തിലെ സംശയങ്ങളുമായും ബന്ധപ്പെട്ടു മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്തതിനു പിന്നാലെ അദ്ദേഹത്തിന്റെ വകുപ്പിനു കീഴിലുള്ള സി-ആപ്റ്റിൽ ഇന്നലെ എൻഐഎ പരിശോധന നടത്തി.
രണ്ടു ഘട്ടമായി നടത്തിയ റെയ്ഡിൽ മുൻ എംഡി അടക്കമുള്ള ജീവനക്കാരുടെ മൊഴിയെടുക്കുകയും മതഗ്രന്ഥം വിതരണം ചെയ്ത വാഹനത്തിൽ അടക്കം പരിശോധന നടത്തുകയും ചെയ്തു.
മന്ത്രി കെ.ടി. ജലീലിന്റെ മൊഴിയിലെ വൈരുധ്യമുള്ള ഭാഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന പരിശോധന. ചില നിർണായക വിവരങ്ങൾ ഇവിടെ നടത്തിയ പരിശോധനയിൽ എൻഐഎയ്ക്കു ലഭിച്ചതായാണു സൂചന.
ഇന്നലെ രാവിലെ ഉന്നത വിദ്യാഭ്യാസമന്ത്രി ചെയർമാനായ വട്ടിയൂർക്കാവിലെ സി-ആപ്റ്റിൽ എത്തിയ എൻഐഎ സംഘം യുഎഇ കോണ്സുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണു പരിശോധിച്ചത്.
സി-ആപ്റ്റിന്റെ സ്റ്റോറിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥന്റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. സ്റ്റോറിലെ രജിസ്റ്ററുകളും പരിശോധിച്ചു. തുടർന്ന് ഇപ്പോൾ ചുമതല വഹിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിൽ എത്തി സി-ആപ്റ്റ് മുൻ ഡയറക്ടറുടെ മൊഴിയെടുത്തു. മൊഴിയെടുക്കൽ ഒരു മണിക്കൂറോളം നീണ്ടു.
ഉച്ചകഴിഞ്ഞു വീണ്ടും എൻഐഎ സംഘം സി- ആപ്റ്റിലെത്തി. തുടർന്നു മതഗ്രന്ഥം വിതരണം നടത്താനായി കൊണ്ടുപോയ വാഹനങ്ങളിൽ പരിശോധന നടത്തി. വാഹനങ്ങളുടെ ജിപിഎസ് സംവിധാനം അടക്കം പരിശോധിച്ചു. തുടർന്നു ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി. മതഗ്രന്ഥം വിതരണം ചെയ്യാൻ പോയ വാഹനം എടപ്പാളിനു ശേഷം ജിപിഎസ് സംവിധാനം പ്രവർത്തിച്ചില്ലെന്നു കണ്ടെ ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണു പ്രധാനമായും ഡ്രൈവറോടു ചോദിച്ചത്. ജിപിഎസ് പ്രവർത്തിപ്പിക്കാതെ വാഹനം എവിടെയൊക്കെ പോയി എന്നറിയാനായിരുന്നു പരിശോധന.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന എൻഐഎ സംഘം നേരത്തെ മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു കസ്റ്റംസും മന്ത്രിയുടെ മൊഴി എടുത്തിരുന്നു. യുഎഇ കോണ്സുലേറ്റേിൽനിന്ന് സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്.
സി-ആപ്റ്റിൽ എൻഐഎയുടെ പരിശോധന
02:02 AM Sep 23, 2020 | Deepika.com