തിരുവനന്തപുരം: ഉപാധികളോടെ സാലറികട്ട് ആകാമെന്ന നിലപാടിൽ സർക്കാർ. ഇതിനായി മൂന്നു നിർദേശങ്ങൾ ധനമന്ത്രി ഡോ. തോമസ് ഐസക്, സർവീസ് സംഘടനാ നേതാക്കളുടെ ചർച്ചയിൽ മുന്നോട്ടു വച്ചു. ഇതിൽ ഏതാകാമെന്ന് ഓരോ സംഘടനയും എഴുതി നൽകാനാണു മന്ത്രിയുടെ നിർദേശം. എന്നാൽ, സാലറികട്ടുമായി മുന്നോട്ടു പോയാൽ സമരവും ഒപ്പം നിയമനടപടികളും സ്വീകരിക്കുമെന്നു പ്രതിപക്ഷ സംഘടനകൾ അറിയിച്ചു.
കോവിഡ് പ്രതിസന്ധിയെ ത്തുടർന്ന് ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെപിടിച്ച ഒരു മാസത്തെ ശന്പളം ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വഴി വായ്പാ പദ്ധതി വഴി മടക്കി നൽകാമെന്നാണു പ്രധാന നിർദേശം. വായ്പയുടെ ഒൻപതു ശതമാനം പലിശ സർക്കാർ വഹിക്കാം. മാസത്തിൽ ആറു ദിവസം വീതം അഞ്ചു മാസമാണു ശന്പളം പിടിച്ചത്.
ഇപ്പോൾ നിർദേശിച്ചതുപോലെ ആറുമാസംകൂടി അഞ്ചു ദിവസം വീതം ശന്പളം പിടിക്കും. ഇല്ലെങ്കിൽ മൂന്നു ദിവസം വീതം 10 മാസം പിടിക്കാം. ഇതിൽ ഏതു വേണമെന്നു തീരുമാനിച്ച് അറിയിക്കണം. പിഎഫ് വായ്പ, ഓണം അഡ്വാൻസ്, ശന്പള അഡ്വാൻസ് എന്നിവ തിരിച്ചു നൽകുന്നതിന് ആറു മാസത്തെ മോറട്ടോറിയം കാലപരിധി അനുവദിക്കാം.
എന്നാൽ, ഉപാധികളോടെ സാലറികട്ട് ഏർപ്പെടുത്താമെന്നു സർക്കാർ പറയുന്നത് സർക്കാരിന് ഇപ്പോൾ സാന്പത്തിക പ്രതിസന്ധിയില്ലെന്നതിന്റെ സൂചനയാണെന്നു പ്രതിപക്ഷ സർവീസ് സംഘടനാ നേതാക്കൾ പറയുന്നു. സാലറികട്ട് നിർദേശത്തിൽനിന്നു സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ പണിമുടക്കിലേക്കു പോകുമെന്നാണു പ്രതിപക്ഷ സംഘടനകൾ പറയുന്നത്. താത്പര്യമുള്ള ജീവനക്കാരുടെ മാത്രം ശന്പളം പിടിക്കുന്ന സമീപനം സർക്കാർ സ്വീകരിക്കണമെന്നു സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്സിൽ ആവശ്യപ്പെട്ടു.
എന്തായാലും ജീവനക്കാർ ഇന്ന് എഴുതി നൽകുന്ന തീരുമാനത്തിന് അനുസരിച്ചാകും സർക്കാർ തുടർതീരുമാനം കൈക്കൊള്ളുക.
ഉപാധികളോടെ സാലറി കട്ട് എന്നു സർക്കാർ; എതിർത്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ
01:59 AM Sep 23, 2020 | Deepika.com