കൊച്ചി: ഗതാഗതക്കുരുക്കില്‍നിന്നു കൊച്ചി നഗരത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണിതുയര്‍ത്തിയ പാലാരിവട്ടം പാലം ഒടുവിൽ പൊളിച്ചുനീക്കുന്നു. സംസ്ഥാനത്തു സമീപകാലത്തുണ്ടായ ഏറ്റവും വലിയ അഴിമതി ആരോപണമായിരുന്നു പാലാരിവട്ടം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ടുയർന്നത്. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ നാലുപേര്‍ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലുമായി.
2014 സെപ്റ്റംബര്‍ ഒന്നിനു പാലം നിര്‍മാണം തുടങ്ങി. 2016 ഒക്ടോബര്‍ 12നു പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 42 കോടി രൂപയായിരുന്നു ചെലവ്. അപ്രോച്ച് റോഡ് ഉൾപ്പെടെ 750 മീറ്ററാണ് ആകെ നീളം. ഇതില്‍ 442 മീറ്റര്‍ ഭാഗമാണു പൊളിച്ചുമാറ്റുക. ഗതാഗതം ആരംഭിച്ച് ഒരു വർഷം ആകും മുന്‍പേ പാലത്തില്‍ അങ്ങിങ്ങായി കുഴികള്‍ കണ്ടുതുടങ്ങിയിരുന്നു. പാലത്തിന്റെ തകരാർ ആദ്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് പാലാരിവട്ടം സ്വദേശിയായ കെ.വി. ഗിരിജനായിരുന്നു. 2017 ജൂണ്‍ 30നു ഗിരിജന്‍ മന്ത്രിക്കു പരാതി നല്കി.
അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനോട് മന്ത്രി ആവശ്യപ്പെട്ടു. സ്പാനിന് അടിയിലുള്ള ബെയറിംഗിനുണ്ടായ തകരാര്‍ മൂലം താത്കാലിക താങ്ങ് നല്‍കുകയാണ് അന്നു പ്രശ്നപരിഹാരമായി ചെയ്തത്. തൊട്ടടുത്ത വര്‍ഷം 2018 സെപ്റ്റംബറില്‍ പാലത്തില്‍ ആറിടത്തു വിള്ളല്‍ കണ്ടെത്തി. പാലത്തിലൂടെ ഗതാഗതനിയന്ത്രണത്തിനുള്ള ശിപാര്‍ശയും പിന്നാലെ വന്നു.
ബലക്ഷയം ആദ്യം പരിശോധിച്ചത് മദ്രാസ് ഐഐടിയായിരുന്നു. 2019 മാര്‍ച്ച് 27നു പരിശോധനാ റിപ്പോര്‍ട്ട് നല്കി. ഗര്‍ഡറുകളിലും സ്പാനുകളിലും വിള്ളലുണ്ടായിരുന്നു. പാലത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റ് മിശ്രിതം നിലവാരമില്ലാത്തതാണെന്നും കണ്ടെത്തി. തുടർന്നു ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് പാലം പരിശോധിച്ചു. പാലം പുനരുദ്ധാരണം നടത്തേണ്ട അവസ്ഥയിലാണെന്നും രണ്ടു ഘട്ടമായി ഇതു നടത്തണമെന്നുമായിരുന്നു ശ്രീധരന്റെ നിർദേശം. പുനരുദ്ധാരണത്തിനുശേഷമേ പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാവൂവെന്നും ശ്രീധരൻ പറഞ്ഞു. ശ്രീധരന്റെ സംഘത്തിൽ മദ്രാസ്, കാണ്‍പുര്‍ ഐഐടിയിലെ വിദഗ്ധരും ഉണ്ടായിരുന്നു. അതിനിടെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിൽ നിര്‍മാണ കരാറുകാരായ ആര്‍ഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയൽ ഒന്നാംപ്രതിയായി.
പാലം പൊളിച്ചുനീക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി കൊടുത്തിരുന്നു. എന്ജനിയര്മാരുടെ സംഘടനയും ഹര്‍ജി നല്കി. ഹൈക്കോടതിയില്‍നിന്നും തിരിച്ചടി നേരിട്ടെങ്കിലും സര്‍ക്കാരിനു സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചു. ഇനി ഇ. ശ്രീധരന്റെ റിപ്പോര്‍ട്ടു പ്രകാരം പാലാരിവട്ടം പാലം പൊളിച്ചു പുനര്‍നിര്‍മിക്കാന്‍ സാധിക്കും.
വെല്ലുവിളികള്‍?
രാജ്യത്ത് ആദ്യമായിട്ടായിരിക്കും നിര്‍മാണം പൂർത്തിയായി തുറന്നുകൊടുത്ത ഒരു കൂറ്റൻ മേല്‍പ്പാലം മൂന്നുവര്‍ഷത്തിനകം പൊളിച്ചു പണിയുന്നത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ നിരത്തിലെ മേല്‍പ്പാലം പൊളിച്ചുനീക്കി പുതിയത് നിര്‍മിക്കുക എന്നതു ചെറിയകാര്യമല്ല. എത്ര ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചാലും ശബ്ദവും പൊടിയും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ സാധിക്കില്ല. ഇതൊരു വെല്ലുവിളി തന്നെയായിരിക്കും.
പാലം പൊളിക്കുന്നതിനു രണ്ടു കോടിയും പുതുക്കിപ്പണിയുന്നതിനു 18.71 കോടി രൂപയുമാണു ചെലവു പ്രതീക്ഷിക്കുന്നത്. മെട്രോമാന് ഇ. ശ്രീധരന്റെ ഉപദേശമാകും സര്‍ക്കാര്‍ ഇതിനായി സ്വീകരിക്കുക. പാമ്പന്‍ പാലവും കൊങ്കണ്‍ റെയില്‍വേ പാതയുമൊക്കെ നിര്‍മിച്ച അദ്ദേഹത്തിനു 442 മീറ്റര്‍ നീളമുള്ള ഒരു മേല്‍പ്പാലം പൊളിച്ചുപണിയുക എന്നത് ക്ലേശകരമായ പ്രവൃത്തിയായിരിക്കുകയില്ല.
എങ്ങനെ പൊളിക്കും?
അന്താരാഷ്ട്രതലത്തില്‍ പാലങ്ങള്‍ പൊളിച്ചുനീക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. സ്ഫോടനം, ഹൈഡ്രോളിക് ബ്രേയ്ക്, ഡിസ്മാന്റിലിംഗ്, കെമിക്കല്‍ ബേര്സ്റ്റിംഗ് തുടങ്ങിയ മാര്‍ഗങ്ങളാണ് അവ. പാലാരിവട്ടത്ത് യന്ത്രസഹായത്തോടെ പൊളിച്ചുനീക്കുക (ഡിസ്മാന്റിലിംഗ്) എന്ന മാര്‍ഗമായിരിക്കും സ്വീകരിക്കുക. പാലത്തിന്റെ മേല്‍ഭാഗം പല കഷണങ്ങളായി മുറിച്ചുമാറ്റുന്നതാണ് ഈ രീതി. മുറിക്കുന്ന കഷണങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് വലിയ ലോറികളിലേക്കു മാറ്റും. വലിയ ശബ്ദമോ പൊടിയോ ഉണ്ടാകില്ല എന്നതാണ് ഇതിന്റെ നേട്ടം. മുറിച്ചുമാറ്റുന്ന തൂണുകളും കഷണങ്ങളും കടല്‍ക്ഷോഭത്തെ തടയാന്‍ ഉപയോഗിക്കാമെന്ന മെട്രോമാന്റെ നിര്‍ദേശം എത്രമാത്രം പ്രായോഗികമായി ഉപയോഗിക്കുമെന്നറിയില്ല.
ഗതാഗതം കുരുങ്ങും
സര്‍വീസ് റോഡുകളില്‍ യന്ത്രങ്ങള്‍ നിര്ത്തിയിട്ടുകൊണ്ടേ പാലത്തിന്റെ ഗര്‍ഡറുകള്‍ മുറിച്ചു നീക്കാനാകൂ. മേല്‍പ്പാലം അടച്ചതോടെ സര്‍വീസ് റോഡ് നിറഞ്ഞാണ് നിലവില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. പാലം പൊളിക്കാനായി യന്ത്രങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു സര്‍വീസ് റോഡ് ഭാഗികമായി അടയ്ക്കേണ്ടിവരും. ഇപ്പോഴുള്ള ഗതാഗതക്കുരുക്ക് കൂടുതല്‍ സങ്കീര്‍ണമാകും.
ഒരേസമയം വലിയ രണ്ട് വാഹനങ്ങള്‍ക്കേ സര്‍വീസ് റോഡിലൂടെ കടന്നുപോകാനാകൂ. സര്‍വീസ് റോഡ് ഭാഗികമായി അടയ്ക്കുന്നതോടെ അത് ഒരു വാഹനമാകും. നിലവില്‍ ഇവിടെ നാലുവശത്തേക്കും ഒരു കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കരുക്കില്പ്പെടുന്നത് പതിവാണ്. സര്‍വീസ് റോഡുകളൊക്കെ പൂര്‍ണമായും സഞ്ചാരയോഗ്യമാക്കി മാത്രമേ പാലം പൊളിക്കുന്നതിലേക്കു കടക്കൂവെന്ന് ഇ. ശ്രീധരന് പറഞ്ഞിട്ടുണ്ട്.
മാലിന്യപ്രശ്നം വലുതായിരിക്കുമെന്നു ശ്രീധരനും സമ്മതിക്കുന്നുണ്ട്. പൊടിയും ശബ്ദവും ഗതാഗതക്കുരുക്കും യാത്രക്കാരും പ്രദേശവാസികളും സഹിക്കുകയേ നിര്‍വാഹമുള്ളു. മേല്‍പ്പാലം നിര്‍മാണവേളയില്‍തന്നെ ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിച്ചതാണ് പ്രദേശവാസികള്‍. ഇനി പാലം പൊളിക്കുന്നതിന്റെയും പുതിയത് പണിയുന്നതിന്റെയും ദുരിതവും അവര്‍ അനുഭവിക്കണം.
പാലാരിവട്ടം പാലം വീഴുമ്പോള്‍..!
12:27 AM Sep 23, 2020 | Deepika.com