തിരുവനന്തപുരം: അപകടാവസ്ഥയിലായ പാലാരിവട്ടം പാലം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പുനർനിർമിക്കുന്നതിനാവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്നു മന്ത്രി ജി. സുധാകരൻ.
മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്കുശേഷം പുനർനിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. നിർമാണ പ്രവർത്തനങ്ങൾക്കായി മന്ത്രിസഭ ചുമതലപ്പെടുത്തിയ ഇ. ശ്രീധരനോട് ഫോണിൽ ആശയവിനിമയം നടത്തി. അനുഭാവപൂർവമായ നിലപാട് സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചതായും ജി. സുധാകരൻ പറഞ്ഞു.
2016 ഒക്ടോബർ 12ന് ഗതാഗതത്തിനായി തുറന്നു നൽകിയ പാലാരിവട്ടം പാലത്തിൽ ഒരുവർഷത്തിനുള്ളിൽ തന്നെ ഉപരിതലത്തിലും എക്പാൻഷൻ ജോയിന്റിലും ചില അപാതകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വകുപ്പുതല അന്വേഷണം നടത്തുകയും അപാകതകൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നു വിശദമായ പരിശോധന നടത്തുന്നതിനു ചുമതലപ്പെടുത്തിയ ചെന്നൈ ഐഐടി നൽകിയ റിപ്പോർട്ടിൽ ഗർഡറിലും പിയർക്യാപ്പിലും വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്നും കോണ്ക്രീറ്റിന് ആവശ്യമായ ശക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയാൽ പാലം എത്ര വർഷം നിലനിൽക്കുമെന്ന ഉറപ്പില്ലാത്തതിനാലും പാലത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ഇ. ശ്രീധരൻ അടക്കമുള്ളവർ ഉന്നയിച്ച ആശങ്കകൾ കൂടി പരിഗണിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ശ്രീധരനെ സർക്കാർ ചുമതലപ്പെടുത്തി.
പാലാരിവട്ടം പാലം പുനർനിർമാണം ഉടനെന്നു മന്ത്രി ജി. സുധാകരൻ
12:27 AM Sep 23, 2020 | Deepika.com