തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഓണ്‍ലൈൻ ആയി പിഴ ഈടാക്കാനുളള ഇ-ചെലാൻ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്കുന്ന സംവിധാനമാണിത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗരങ്ങളിലാണ് ഈ സംവിധാനം നിലവിൽ വന്നത്. അടുത്ത ഘട്ടത്തിൽ സംസ്ഥാനമാകെ വ്യാപിപ്പിക്കും.
പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള പ്രത്യേക ഉപകരണത്തിൽ വാഹനത്തിന്റെ നന്പരോ ഡ്രൈവിംഗ് ലൈസൻസ് നന്പരോ നൽകിയാൽ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാൻ കഴിയും. പിഴ അടയ്ക്കാനുള്ളവർക്ക് ഓണ്‍ലൈൻ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കാം. ഇത്തരം സംവിധാനങ്ങൾ കൈവശം ഇല്ലാത്തവർക്ക് പിഴ അടയ്ക്കാൻ പ്രത്യേകം സൗകര്യം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ഡിജിറ്റൽ സംവിധാനമായതിനാൽ ഒരു വിധത്തിലുമുളള പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ല. സുതാര്യത ഉറപ്പാക്കാനാകും. കേസുകൾ വെർച്വൽ കോടതിയിലേക്കു കൈമാറാനും കഴിയും. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് സോഫ്റ്റ്വേർ തയാറാക്കിയത്. ഫെഡറൽ ബാങ്ക്, ട്രഷറി വകുപ്പ് എന്നിവയുടെ സഹകരണവും പദ്ധതിക്കുണ്ട്.
സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം സ്ഥാപിക്കാനുളള നടപടി അന്തിമഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കണ്ട്രോൾ റൂമിൽ നന്പർപ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്നവ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 3000 കാമറകൾ ബന്ധിപ്പിക്കും.
ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം ഉടനെന്നു മുഖ്യമന്ത്രി
12:27 AM Sep 23, 2020 | Deepika.com