തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഭീകരർ അറസ്റ്റിൽ. റിയാദിൽ നിന്നെത്തിയ രണ്ടു പേരെയാണ് ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്. ഇവരിൽ ഒരാൾ ലഷ്കർ ഇ തൊയ്ബ പ്രവർത്തകനും മറ്റൊരാൾ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകനുമാണ്.
ഉത്തർപ്രദേശിലെ ശരണ്പുർ സ്വദേശി മുഹമ്മദ് ഗുൽനവാസ്, കണ്ണൂർ പാപ്പിനിശേരി സ്വദേശി മുഹമ്മദ് ഷുഹൈബ് എന്നിവരാണ് പിടിയിലായത്. 2016 ലെ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ഡൽഹി ഹവാല കേസിലെ പ്രതിയാണ് ലഷ്കർ ഇ തൊ യ്ബ പ്രവർത്തകനായ മുഹമ്മദ് ഗുൽനവാസ്. 2016 ലാണ് എൻഐഎ ഇയാൾക്കെതിരേ കേസെടുത്തത്. അന്ന് മുതൽ ഒളിവിലായിരുന്നു. 2017 ൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് ലുക്ക് ഔട്ട് നോട്ടീസും.
2008 ലെ ബംഗളൂരു സ്ഫോടന കേസടക്കം എട്ട് സ്ഫോടന ക്കേസുകളിലെ പ്രതിയാണ് കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ മുഹമ്മദ് ഷുഹൈബ്. ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായ തടിയന്റവിട നസീറുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം. രണ്ടു പേരെയും സൗദിയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ അന്വേഷണ സംഘം സൗദി പോലീസുമായി ബന്ധപ്പെട്ട് ഇവരെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഇരുവർക്കുമെതിരേ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം 6.15 നുള്ള റിയാദ്-തിരുവനന്തപുരം വിമാനത്തിൽ എത്തിയ ഇവരെ നാല് എൻഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചാണ് നാടകീയമായി കസ്റ്റഡിയിലെടുത്തത്. ഇതേസമയം 25 ഓളം എൻഐഎ ഉദ്യോഗസ്ഥരും റോ ഉദ്യോഗസ്ഥരും വിമാനത്താവളത്തിനു പുറത്ത് നിലയുറപ്പിച്ചിരുന്നു. കസ്റ്റഡിയിലെടുത്തശേഷം തിരുവനന്തപുരത്തെ സ്വകാര്യ കേന്ദ്രത്തിൽ വച്ച് ഇവരെ മൂന്നു മണിക്കൂറോളം എൻഐഎയും റോയും സംയുക്തമായി ചോദ്യം ചെയ്തു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലേക്ക് കൊണ്ടുപോയത്.
ചോദ്യംചെയ്യലിൽ ഇവർക്ക് കേരളത്തിലും പുറത്തുമുള്ള നിർണായക ബന്ധങ്ങളെക്കുറിച്ചും ഇവർ ഉൾപ്പെട്ട കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചും വിവരം ലഭിച്ചതായാണ് സൂചന. ഇവരെ നാടകീയമായി അറസ്റ്റ് ചെയ്തിട്ടും എൻഐഎ കേരള പോലീസിനെ വിവരം അറിയിച്ചിരുന്നില്ല. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷമാണ് കേരള പോലീസും ഇന്റലിജൻസും വിവരം അറിയുന്നത്.
തിരുവനന്തപുരത്ത് രണ്ടു ഭീകരർ അറസ്റ്റിൽ
01:18 AM Sep 22, 2020 | Deepika.com