തിരുവനന്തപുരം: സമൂഹത്തെ പുരോഗമനാപരമായി വഴിതിരിച്ചുവിട്ട ആത്മീയാചാര്യനാണു ശ്രീനാരായണ ഗുരുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പല അനാചാരങ്ങളും സമൂഹത്തിൽ മടങ്ങിവരുന്നതു ഗൗരവത്തോടെ കാണണം.
കേരളത്തിലും മന്ത്രവാദവും സ്ത്രീവിരുദ്ധതയും കണ്ടുവരുന്നു. അഭ്യസ്തവിദ്യർ പോലും ഇതിൽ പെടുന്നു. ദുരാചാരങ്ങളും അനാചാരങ്ങളും ഒഴിവാക്കി സമൂഹത്തെ ശുദ്ധീകരിക്കാനാണ് ഗുരു ഇടപെട്ടതെന്നും ഇപ്പോൾ ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നമുക്ക് ജാതിയില്ല’ വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ മറ്റൊരു നവോത്ഥാന നായകനായ ചട്ടന്പിസ്വാമിക്കും തലസ്ഥാന നഗരിയിൽ സർക്കാർ സ്മാരകം സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാർ, എംഎൽഎമാരായ വി.എസ്. ശിവകുമാർ, വി.കെ. പ്രശാന്ത്, ഒ. രാജഗോപാൽ, , ചെന്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ടി. ആർ. സദാശിവൻ നായർ, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യപുരോഗതിക്കു വഴിതെളിച്ച ആചാര്യൻ ഗുരു: മുഖ്യമന്ത്രി
01:18 AM Sep 22, 2020 | Deepika.com