തിരുവനന്തപുരം: നോട്ടുനിരോധനവും ജിഎസ്ടിയും യാതൊരു തയാറെടുപ്പുമില്ലാതെ നടപ്പാക്കി രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണ് ബിജെപി സർക്കാർ കാർഷിക ബില്ലുമായി മുന്നോട്ടുപോകുന്നതെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി.
കാർഷിക ബിൽ രാജ്യത്തെ വലിയ പുരോഗതിയിലേക്കു നയിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ അതേക്കുറിച്ച് ഒരു തുറന്ന ചർച്ചയെ എന്തിനാണ് ഭയക്കുന്നതെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. ബില്ലുകൾ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ നിർദയം നിരാകരിച്ചു. ചർച്ചയില്ലാതെ ധൃതി പിടിച്ച് നടപ്പാക്കുന്നതുകൊണ്ടാണ് ഇതു കർഷകർക്ക് എതിരാണെന്നും കുത്തകകളെ സഹായിക്കാനാണ് എന്നും മറ്റുമുള്ള വിമർശനം ഉയരുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു തുല്യ അവകാശമുള്ള കണ്കറന്റ് ലിസ്റ്റിലാണ് കൃഷി ഉൾപ്പെടുന്നതെങ്കിലും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ല.
നോട്ടുനിരോധനം അർധരാത്രിയിൽ നടപ്പാക്കിയപ്പോൾ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങൾ പോലും അറിഞ്ഞില്ല. എണ്ണയിട്ട യന്ത്രം പോലെ ഓടിക്കൊണ്ടിരുന്ന സന്പദ്ഘടനയെ ട്രാക്കിൽ നിന്നു വലിച്ചെറിയുകയാണ് അന്നു ചെയ്തത്. അതിന്റെ കെടുതിയിൽനിന്ന് രാജ്യം കരകയറിയില്ല. തയാറെടുപ്പില്ലാതെ ജിഎസ്ടി നടപ്പാക്കിയതിന്റെ പ്രത്യാഘാതവും രാജ്യം അനുഭവിക്കുന്നു. ജിഎസ്ടിയും വാറ്റും സംയുക്തമായി കുറച്ചുകാലത്തേക്കു നടപ്പാക്കി പിന്നീട് ജിഎസ്ടിയിലേക്കു പൂർണമായി മാറാമെന്ന മുൻ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ വാക്കുകൾ കേട്ടിരുന്നെങ്കിൽ വലിയ സാന്പത്തിക ദുരന്തം ഒഴിവാക്കാമായിരുന്നു. ഒരു രാജ്യം ഒരു വിപണി എന്ന് ഇന്ന് ഉയർത്തിയ മുദ്രാവാക്യം പോലെ, ജിഎസ് ടി നടപ്പാക്കിയപ്പോൾ ഒരു രാജ്യം ഒരു നികുതി എന്ന് അന്നു മുദ്രാവാക്യം ഉയർത്തിയിരുന്നു.
ഇന്ത്യയുടെ മൊത്തം മൂല്യവർധനയിൽ (ജിഎസ്വിഎ) കാർഷികമേഖലയുടെ പങ്ക് 2012-13ൽ 17.8% ആയിരുന്നത് 2017-18ൽ 14.9% ആയി കുറഞ്ഞിരിക്കുകയാണ്. കർഷക ആത്മഹത്യകൾ കുതിച്ചുയരുന്നു. ഗ്രാമീണ മേഖലയിൽ 70% പേരും കൃഷിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്രയും വലിയ ജനവിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ഏതൊരു നിയമവും അതീവ ജാഗ്രതയോടെ നടപ്പാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
കാർഷികബിൽ നടപ്പാക്കുന്നത് ചർച്ചയില്ലാതെ: ഉമ്മൻ ചാണ്ടി
01:18 AM Sep 22, 2020 | Deepika.com