തിരുവനന്തപുരം: സഭാ തർക്കത്തിൽ സർക്കാർ മുൻകൈയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നലെ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളുമായി നടത്തിയ ചർച്ചയിൽ സമവായമായില്ല. ഇരുവിഭാഗങ്ങളുമായി വെവ്വേറെയായിരുന്നു ചർച്ച. ഇതിൽ ഇരുകൂട്ടരും തങ്ങളുടെ നിലപാടുകൾ മുഖ്യമന്ത്രിയെ അറിയിച്ചു.
യാക്കോബായ വിഭാഗവുമായിട്ടാണ് ആദ്യം ചർച്ച നടന്നത്. രാവിലെ 11 ന് ആരംഭിച്ച ചർച്ച ഒരുമണിക്കൂറോളം നീണ്ടു. തർക്കം നിലനില്ക്കുന്ന പള്ളികളിൽ ഹിതപരിശോധന നടത്തി അന്തിമതീരുമാനം കൈക്കൊള്ളണമെന്ന ആവശ്യമായിരുന്നു യാക്കോബായ വിഭാഗം മുഖ്യമന്ത്രിക്കു മുന്നിൽ പ്രധാനമായും വച്ചത്. യാക്കോബായ വിഭാഗത്തിനു മൃഗീയ ഭൂരിപക്ഷമുള്ള പള്ളികൾ പോലും കോടതിവിധിയുടെ പശ്ചാത്തലത്തിൽ നഷ്ടമാകുന്ന സാഹചര്യം പരിഗണിച്ചു നിയമനിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങളിലും സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് ഇവർ ആവശ്യപ്പെട്ടു. തങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് വ്യക്തമായ കത്ത് മുഖ്യമന്ത്രിക്കു കെമാറിയിട്ടുണ്ടെന്നു ചർച്ചയ്ക്കുശേഷം യാക്കോബായ സഭാ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.
ഉച്ചകഴിഞ്ഞായിരുന്നു ഓർത്തഡോക്സ് വിഭാഗവുമായി ചർച്ച. സുപ്രീംകോടതി വിധിക്കുള്ളിൽനിന്നുള്ള ചർച്ചകൾക്ക് സഭ തയാറാണെന്നും ഹിതപരിശോധനയെന്നത് പ്രായോഗികമല്ലെന്നുമായിരുന്നു ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്. ആരെങ്കിലും സഭയിൽനിന്നു പിരിഞ്ഞുപോകണമെന്നു സഭയ്ക്ക് നിലപാടില്ലെന്നും ഇവർ വ്യക്തമാക്കി.
ഇരുവിഭാഗങ്ങളും നിലപാടുകൾ മുഖ്യമന്ത്രിയെ അറിയിച്ച സ്ഥിതിക്ക് രണ്ടു കൂട്ടരെയും ഒരുമിച്ചിരുത്തി വീണ്ടും ചർച്ച നടത്താനാണ് സർക്കാർ നീക്കം. ഇക്കാര്യത്തിൽ പത്തു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും. ഇനിയും ചർച്ചയ്ക്കു വിളിച്ചാൽ പങ്കെടുക്കുമെന്ന് ഇരുവിഭാഗവും അറിയിച്ചിട്ടുണ്ട്.
ചർച്ചയിൽ യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പോലീത്താമാരായ തോമസ് മാർ തീമോത്തിയോസ്, ഡോ. കുര്യാക്കോസ് മാർ തേയോഫിലോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ് എന്നിവരാണ് പങ്കെടുത്തത്. ഓർത്തഡോക്സ് വിഭാഗത്തിൽനിന്നു മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ ദീയസ്കോറസ്, ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഡോ. തോമസ് മാർ അത്താനാസിയോസ് എന്നിവരും പങ്കെടുത്തു.
സഭാ തർക്കം: സമവായമായില്ല; ചർച്ച തുടരാൻ ധാരണ
01:12 AM Sep 22, 2020 | Deepika.com