തിരുവനന്തപുരം: കർഷകരെ കോർപറേറ്റുകൾക്ക് അടിമകളാക്കുന്ന കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം കേരളം പരിശോധിക്കുന്നു.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുള്ള കണ്കറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട കാർഷിക വിഷയത്തിൽ സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി ബിൽ കൊണ്ടുവരുന്ന കേന്ദ്ര സമീപനത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ സംസ്ഥാനം നിയമോപദേശം തേടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കും. ബില്ലുകളെ എതിർക്കുന്ന മറ്റു സംസ്ഥാനങ്ങളുമായി കേരളം ഇക്കാര്യത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കും.
സംസ്ഥാനങ്ങളോട് ആലോചിച്ചും വിശ്വാസത്തിലെടുത്തും കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിച്ചുമല്ലാതെ ഈ മേഖലയിൽ കേന്ദ്രസർക്കാരിന് ഏകപക്ഷീയമായി നയങ്ങളും തീരുമാനങ്ങളും എടുക്കാൻ കഴിയില്ലെന്നിരിക്കെയാണു കേന്ദ്രസർക്കാർ തിരക്കിട്ട് മൂന്ന് കർഷകവിരുദ്ധ ബില്ലുകൾ നിയമമാക്കിയിരിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള കുത്തകഭീമന്മാരെ സഹായിക്കുന്നതിനുള്ള നിയമനിർമാണങ്ങളാണിവ. ഇതുവഴി രാജ്യത്തിന്റെ ഫെഡറൽ സംവിധാനമാണ് അട്ടിമറിക്കപ്പെടുന്നത്.
കാർഷികമേഖലയെ പൂർണമായും കോർപറേറ്റുകൾക്ക് അടിയറവയ്ക്കുന്ന നിയമങ്ങളാണ് മോദി സർക്കാർ കോവിഡ് കാലത്ത് കർഷകരെ രക്ഷിക്കാനെന്ന പേരിൽ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ മറവിൽ പാസാക്കുന്നതെന്നും സുനിൽകുമാർ പറഞ്ഞു.
ബില്ലുകൾ വരുന്നതോടെ താങ്ങു വിലതന്നെ ഇല്ലാതാകുമെന്ന ആശങ്ക കർഷകർക്കിടയിലുണ്ട്. ബില്ലുകൾക്കെതിരെയുള്ള കേരളത്തിന്റെ വിയോജിപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഓരോ മേഖലയെയും ബില്ലുകൾ എങ്ങനെ ബാധിക്കുമെന്നു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡിനെ സർക്കാർ ചുമതലപ്പെടുത്തി.
ഭക്ഷ്യ- കാർഷിക- മത്സ്യ മേഖലകളിൽ ബിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിച്ചു 30നകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശിച്ചിട്ടുള്ളത്. ഓരോ വകുപ്പും അഭിപ്രായം അറിയിക്കും. കർഷകസംഘടനകളുടെ യോഗവും വിളിക്കും. റിപ്പോർട്ട് ലഭിച്ചശേഷം മന്ത്രിസഭ ചർച്ച ചെയ്തു തുടർനടപടിയിലേക്കു നീങ്ങും.
അവശ്യസാധന നിയമഭേദഗതി 2020 പ്രകാരം ഭക്ഷ്യഎണ്ണ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലനിയന്ത്രണത്തിൽ സർക്കാരിന് ഇടപെടാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ വർധിച്ച വിലയ്ക്ക് ഇവ മാർക്കറ്റിൽ നിന്ന് വാങ്ങാൻ ഉപഭോക്താക്കൾ നിർബന്ധിതരാകും. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും ഇത് വഴിയൊരുക്കും.
വൻകിട വ്യാപാരികൾക്കും കുത്തക കന്പനികൾക്കും സ്റ്റോറേജിനുവേണ്ടി നിക്ഷേപം നടത്തുന്നത് പ്രോത്സാഹിക്കാനാണ് ഭേദഗതി കൊണ്ടുവന്നത്. അത്തരക്കാർക്ക് ഉത്പാദന സമയത്തുതന്നെ കൂടുതൽ അളവിൽ വാങ്ങിക്കൂട്ടി വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ചു കൂടിയ വിലയ്ക്ക് വിൽക്കാനുള്ള അവസരമാണു സൃഷ്ടിക്കപ്പെടുന്നത്.
കാർഷിക ബിൽ : കേരളം സുപ്രീംകോടതിയിലേക്ക്
01:15 AM Sep 21, 2020 | Deepika.com