കാഞ്ഞങ്ങാട്: ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജില്‍ നിയമനം ലഭിച്ച 22 ഡോക്ടര്‍മാര്‍ വര്‍ക്ക് അറേഞ്ച്മെന്റ് പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു പോയി. സംസ്ഥാനത്തുതന്നെ ഡോക്ടര്‍മാരുടെ ക്ഷാമം ഏറ്റവും രൂക്ഷമായിട്ടുള്ള കാസര്‍ഗോഡ് ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കനത്ത തിരിച്ചടിയാണിത്.
കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ രോഗികള്‍ കാസര്‍ഗോഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ അതിനൂതന കോവിഡ് ചികിത്സാകേന്ദ്രം ഒരുക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഇവിടെ 91 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 273 തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ പകുതി പേരെ മാത്രമാണ് സര്‍ക്കാര്‍ നിയമിച്ചത്. ആവശ്യത്തിന് സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ പോലും ഇല്ലാത്തതുകൊണ്ട് ഈ ആശുപത്രികൊണ്ട് കാസര്‍ഗോഡിനു പ്രത്യേക പ്രയോജനമൊന്നും ലഭിച്ചിരുന്നില്ല. ഫലത്തില്‍ ഒരു പ്രാഥമിക ചികിത്സാകേന്ദ്രം മാത്രമായി മെഡിക്കല്‍ കോളജ് മാറി.
ഈ സാഹചര്യത്തിലാണ് ഇവിടെ അസി. പ്രഫസര്‍മാരായി നിയമിതരായ 22 പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു പോയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യത്തിനു ജീവനക്കാര്‍ നിലവിലുള്ള സാഹചര്യത്തിലാണു ഡോക്ടര്‍മാരുടെ ഈ നീക്കത്തിനു സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയത്. ഇത് കാസര്‍ഗോഡിനോടുള്ള അവഗണനയുടെ ആഴം വ്യക്തമാക്കുന്നുവെന്നു വിമർശനമുയർന്നു.
ഷൈബിന് ജോസഫ്
കാസർഗോഡ് മെഡിക്കല്‍ കോളജിൽ പ്രതിസന്ധി ; 22 ഡോക്ടര്‍മാര്‍ തിരിച്ചുപോയി
12:58 AM Sep 21, 2020 | Deepika.com