പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ മുര്‍ഷിദ് ഹസന്, ഇയാക്കൂബ് ബിശ്വാസ്, മൊസറഫ് ഹൊസന്‍ എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ എറണാകുളത്തു നടത്തിയ പരിശോധനയില്‍ പിടിയിലായത്. രണ്ടു പേരെ പെരുമ്പാവൂര്‍ മുടിക്കലില്നിന്നും ഒരാളെ കളമശേരി പാതാളത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
പശ്ചിമബംഗാളില്‍നിന്നു നജ്മുസ് സാഖിബ്, അബു സുഫിയാന്, മൈനുള്‍ മൊണ്ടല്‍, ലിയു യീന്‍ അഹമ്മദ്, അല്‍ മാമുന് കമാല്‍, അതിദൂര് റഹ്മാന് എന്നിവരെയാണ് പിടികൂടിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മുംബൈ, കൊച്ചി ഉള്‍പ്പെടെ വിവിധയിടങ്ങളിലും ഭീകരാക്രമണങ്ങള്‍ നടത്താൻ പദ്ധതിയിട്ടവരാണു പിടിയിലായതെന്നും അറസ്റ്റിലൂടെ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചെന്നും എന്‍ഐഎ അറിയിച്ചു.
ബംഗാളിൽനിന്നു പിടിയിലായവരില്‍നിന്നു നിരവധി ഡിജിറ്റല്‍ രേഖകളും ആയുധങ്ങളും വെടിക്കോപ്പുകളും ജിഹാദി കുറിപ്പുകളും പ്രാദേശികമായി നിര്‍മിച്ച ബുള്ളറ്റ് പ്രൂഫ് കവചങ്ങളും വീടുകളില്‍തന്നെ ബോംബ് നിര്‍മിക്കാന്‍ സഹായിക്കുന്ന കുറിപ്പുകളും പിടിച്ചെടുത്തു. കേരളത്തില്‍നിന്നു പിടിയിലായവരുടെ പക്കല്‍നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും ലഘുലേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പിനെക്കുറിച്ചു നേരത്തേതന്നെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒൻപതു പേർ പിടിയിലായത്. ഈ മാസം 11ന് ഇതുസംബന്ധിച്ച് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഭീകരാക്രമണത്തിനു പണം സ്വരൂപിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു സംഘാംഗങ്ങള്‍. ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിന് സംഘത്തിലെ ഏതാനും പേര് ഡല്‍ഹിയിലേക്കു പോകാനിരിക്കേയാണ് എന്‍ഐഎയുടെ പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവരെ റിക്രൂട്ട് ചെയ്തതെന്നാണു വിവരം.
കേരളത്തില്‍നിന്നു പിടിയിലായവർ വിവിധ ജോലികള്‍ ചെയ്തുവരികയായിരുന്നു. പെരുമ്പാവൂരില്‍നിന്നു പിടിയിലായ മൊസറഫ് ഹൊസന്‍ കഴിഞ്ഞ 10 വര്‍ഷമായി കുടുംബസമേതമാണ് പെരുന്പാവൂരിൽ കഴിഞ്ഞത്. പിടിയിലായ ഇയാക്കൂബ് ബിശ്വാസും വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെത്തിയതാണ്. അടിമാലിയില്‍നിന്ന് രണ്ടുമാസം മുമ്പാണ് ഇയാള്‍ പെരുമ്പാവൂരിലെത്തിയത്. ഇവിടെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു.
കളമശേരി പാതാളത്തുനിന്നു പിടിയിലായ മൂര്‍ഷിദ് ഹസന് രണ്ടു മാസം മുമ്പാണ് കേരളത്തിലെത്തിയത്. പാതാളത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് സ്വകാര്യ സ്ഥാപനത്തില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
പിടിയിലായവരെ കടവന്ത്ര എന്‍ഐഎ ഓഫീസില്‍ വിശദമായി ചോദ്യംചെയ്തു. കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയശേഷം പ്രതികളെ എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്. ഷംനാദ് മുന്‍പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവരെ ഇന്നു വൈകുന്നേരം പുറപ്പെടുന്ന വിമാനത്തില്‍ ഡല്‍ഹിയിലേക്കു കൊണ്ടുപോകും. ഡല്‍ഹി കോടതിയില്‍ ഹാജരാക്കുന്നതിനുള്ള ട്രാന്‍സിറ്റ് വാറന്റ് എറണാകുളത്തെ കോടതി പുറപ്പെടുവിച്ചു.