തിരുവനന്തപുരം: കേരള സർവകലാശാല വിവാദ അസിസ്റ്റന്റ് നിയമന കേസ് എഴുതിത്തള്ളാൻ ക്രൈംബ്രാഞ്ച്. പരാതിക്കാരന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണു കേസ് എഴുതിത്തള്ളാനുള്ള ക്രൈംബ്രാഞ്ചിന്റെ അസാധാരണ നടപടി. പരാതിയുമായി ബന്ധപ്പെട്ടു തെളിവില്ലെന്നും ആരോപണങ്ങളുമായി ബന്ധപ്പെട്ടു പരാതി രജിസ്റ്റർ ചെയ്താൽ കേസ് നിലനിൽക്കില്ലെന്നുളള നിയമോപദേശത്തെ തുടർന്നാണ് കേസ് അവസാനിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ഒഎംആർ മാർക്ക് ഷീറ്റ് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലന്നു മുള്ള പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണു നടപടി. കേസിൽ വാദം കേട്ട ശേഷം എഴുതിത്തള്ളണോയെന്നു കോടതി അന്തിമ തീരുമാനമെടക്കും.
അസിസ്റ്റൻറ് നിയമന അഴിമതിക്കെതിരെ പരാതി നൽകിയിരുന്ന യൂണിവേഴ്സിറ്റി സെനറ്റ് മുൻ അംഗവും നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റുമായ സുജിത്ത്. എസ്. കുറുപ്പിന്റെ മൊഴി രേഖപ്പെടുത്താതെ, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എൻ. അബ്ദുൽ റഷീദ് സർവീസിൽ നിന്നു വിരമിച്ചതിന്റെ തലേന്നാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തത്. ഉത്തരക്കടലാസുകൾ നശിപ്പിച്ചും മാർക്ക് രേഖപ്പെടുത്തിയ കന്പ്യൂട്ടർ കാണാതാക്കിയും സ്വന്തക്കാർക്കും സിപിഎം അനുഭാവികൾക്കും അസിസ്റ്റന്റ് നിയമനം നൽകാൻ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേരള മുൻ വൈസ് ചാൻസലർ ഡോ.എം.കെ. രാമചന്ദ്രൻ നായർ, പ്രോ വൈസ് ചാൻസലർ ഡോ.വി.ജയപ്രകാശ്, രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കറ്റ് അംഗങ്ങളും സിപിഎം നേതാക്കളുമായ എ.എ. റഷീദ്, എം.പി. റസൽ, കെ.എ.ആൻഡ്രൂ, പരേതനായ ബി. എസ്. രാജീവ് എന്നിവരെ പ്രതികളാക്കി 2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കുറ്റപത്രം തയാറാക്കി കോടതിയെ സമീപിച്ചത്. നടപടി ചോദ്യം ചെയ്തു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് വിജിലൻസ് കോടതിയിലെ വിചാരണ നിർത്തിവച്ചു.
നിലവിലെ പ്രതികൾക്കൊപ്പം ജോലി ലഭിച്ചവരെ കൂടി പ്രതികളാക്കണമെന്നും ഒഎംആർ ഷീറ്റ് നഷ്ടമായതിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും കേസ് പുനരന്വേഷണം നടത്തണമെന്നും ജസ്റ്റീസ് കമാൽ പാഷ 2016 സെപ്റ്റംബറിൽ ഉത്തരവിട്ടിരുന്നു. 2008ലാണ് വിവാദ അസിസ്റ്റന്റ് നിയമനം നടന്നത്. നിയമനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് സെനറ്റ് അംഗമായിരുന്ന സുജിത്. എസ്. കുറുപ്പ് ലോകായുക്തയിൽ പരാതി ഫയൽ ചെയ്തു.
കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതിത്തള്ളാൻ ക്രൈംബ്രാഞ്ച്
12:53 AM Sep 20, 2020 | Deepika.com