തിരുവനന്തപുരം: പച്ചയ്ക്കു വർഗീയത പറയുന്ന പാർട്ടിയായി സിപിഎം അധഃപതിച്ചെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ആരോപിച്ചു. സ്വർണക്കടത്ത് കേസിലും മയക്കുമരുന്നു കേസിലും സ്വന്തം മകൻ കുടുങ്ങുമെന്ന് കണ്ടപ്പോൾ ഈ കേസ്തന്നെ അട്ടിമറിക്കുന്നതിനാണ് കോടിയേരി ബാലകൃഷ്ണൻ വർഗീയത ഇളക്കി വിടുന്നത്. ഇത് അത്യന്തം അപകടകരമാണ്.
സ്വർണക്കടത്ത് പുറത്തുവന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിസ്ഥാനത്തെത്തിയിട്ടും ഒന്നും മിണ്ടാതിരുന്ന കോടിയേരി സ്വന്തം മകൻ കുടുങ്ങുമെന്നു കണ്ടപ്പോഴാണ് അട്ടിമറി ശ്രമവുമായി രംഗത്തിറങ്ങിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യം പ്രതിപക്ഷ നേതാവായ തന്നെ ആർഎസ്എസ് ആയി മുദ്ര കുത്താൻ ശ്രമിച്ചു. കോണ്ഗ്രസിന്റെ സംഘചാലക് ആണെന്ന് പറഞ്ഞു. അത് ഏശാതെ വന്നപ്പോൾ തന്റെ പിതാവിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ നോക്കി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ളയാണ് യഥാർഥ ആർഎസ്എസുകാരനെന്നു തെളിഞ്ഞതോടെ കോടിയേരിയുടെ ആ നീക്കം തിരിഞ്ഞു കുത്തി.
22 തവണകളായി 250 കിലോയോളം സ്വർണം കടത്തിയ കള്ളക്കടത്ത് സംഘമാണ് മന്ത്രി ജലീലിന് പാഴ്സലുകളും ഈന്തപ്പഴങ്ങളും എത്തിച്ചത്.സ്വർണം കടത്താൻ ഏതുമാർഗവും അവലംബിക്കുന്ന ഈ സംഘം ഈന്തപ്പഴം കൊണ്ടുവരുന്പോഴും പാഴ്സലുകൾ കൊണ്ടുവരുന്പോഴും അതിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടായിരുന്നോ എന്നു സംശയിച്ചത് അന്വേഷണ ഏജൻസികളാണ്. ഇന്ത്യയിൽ ആദ്യമായാണ് രാജ്യദ്രോഹക്കുറ്റങ്ങൾ അന്വേഷിക്കുന്ന എൻഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ എൽഡിഎഫ് ഭരണകാലത്ത് നടന്ന എല്ലാ അഴിമതിയെക്കുറിച്ചും അന്വേഷണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎം പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി അധഃപതിച്ചു: ചെന്നിത്തല
12:53 AM Sep 20, 2020 | Deepika.com