പാലാ: പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹോദരസ്ഥാപനമായ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. പുതുതലമുറയ്ക്ക് ആരോഗ്യമേഖലയിൽ മികച്ച ഭാവി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാർ സ്ലീവാ സ്കൂൾ ഓഫ് നഴ്സിംഗിന്റെ തുടർച്ചയാണ് പുതിയ ഇൻസ്റ്റിറ്റ്യൂട്ട്. ഇതിലൂടെ വിദ്യാഭ്യാസരംഗത്തേക്ക് മാർ സ്ലീവാ മെഡിസിറ്റി കാലെടുത്തുവയ്ക്കുകയാണെന്ന് ബിഷപ് പറഞ്ഞു.
സിഎംഎഐ (ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ) യുടെ ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷൻ, ഡിപ്ലോമ ഇൻ അനസ്തേഷ്യ ആൻഡ ക്രിട്ടിക്കൽ കെയർ, ഡിപ്ലോമ ഇൻ എമർജൻസി കെയർ തുടങ്ങിയ കോഴ്സുകളിലേക്ക് ആദ്യ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് പഠനം കഴിഞ്ഞുനിൽക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തെ കോഴ്സുകളാണുള്ളത്. ക്ലാസ് റൂം പഠനത്തിനു പുറമേ പ്രവൃത്തിപരിചയത്തിനും പ്രാധാന്യം നല്കിയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിഷൻ കോഴ്സിന് 10 സീറ്റുകളും ഡിപ്ലോമ ഇൻ അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ കോഴ്സിനായി ആറു സീറ്റുകളുമാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. നഴ്സുമാർക്കായി ഒന്നര വർഷത്തെ ഡിപ്ലോമ ഇൻ എമർജൻസി കെയറിൽ ആറു സീറ്റുകളുമുണ്ട്.
ചടങ്ങിൽ മാർ ജോസഫ് പള്ളിക്കാപറന്പിൽ, ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ മോണ്. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, രൂപത പ്രൊക്യൂറേറ്റർ ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, ഡയറക്ടർ ഫാ. ജോസഫ് പര്യാത്ത്, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ് എന്നിവർ പ്രസംഗിച്ചു.
മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്തു
12:52 AM Sep 20, 2020 | Deepika.com