കൊച്ചി: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റും എന്‍ഐഎയും ചോദ്യം ചെയ്തതിനു പിന്നാലെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസും ചോദ്യംചെയ്യാനൊരുങ്ങുന്നു. യുഎഇയിൽനിന്നു നയതന്ത്ര ബാഗേജ് വഴി കൊണ്ടുവന്ന മതഗ്രന്ഥങ്ങൾ പുറത്തു വിതരണം ചെയ്തതിൽ നിയമലംഘനമുണ്ടെന്നു കണ്ടെത്തി കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രിയെ ചോദ്യംചെയ്യുന്നത്.
കസ്റ്റംസ് മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടുവന്ന മതഗ്രന്ഥങ്ങൾ ജലീല്‍ കൈപ്പറ്റിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. മന്ത്രിയും ഇതു സമ്മതിച്ചിട്ടുണ്ട്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നതു കോണ്‍സലേറ്റിന് ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് പുറത്തു വിതരണം ചെയ്യണമെങ്കില്‍ കേന്ദ്രസർക്കാരി ന്റെ അനുമതി വേണം. മതഗ്രന്ഥങ്ങള്‍ക്കു പുറമേ 17,000 കിലോഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ചു വിവിധ സ്കൂളുകളില്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇക്കാര്യങ്ങൾ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും കസ്റ്റംസ് അറിയിച്ചു.
മതഗ്രന്ഥങ്ങൾ കൈപ്പറ്റിയതിനെക്കുറിച്ച് എന്‍ഐഎ കെ.ടി. ജലീലിനോടു ചോദിച്ചിരുന്നു. കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ട പ്രകാരമാണ് കൈപ്പറ്റിയതെന്നായിരുന്നു മറുപടി. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന ചോദ്യത്തിനു മന്ത്രിക്ക് ഉത്തരം മുട്ടിയതായും റിപ്പോർട്ടുണ്ട്.
കോണ്‍സലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി പ്രോട്ടോകോള്‍ പാലിച്ചില്ലെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. മന്ത്രിയെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ ഡല്‍ഹി, ഹൈദരാബാദ് ഓഫീസുകള്‍ക്കു കൈമാറിയിട്ടുണ്ട്.
മന്ത്രി ജലീലിനെ കസ്റ്റംസും ചോദ്യംചെയ്യും
01:09 AM Sep 19, 2020 | Deepika.com