ചേർത്തല: ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതി കാലംചെയ്ത ആർച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിനായി (77) ടോക്കിയോയിലെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രത്യേക ദിവ്യബലിയും പ്രർഥനാ ശുശ്രൂഷകളും സർക്കാരിന്റെ ആദരവ് അർപ്പിക്കലും നടത്തി. ഇന്നലെ രാവിലെയായിരുന്നു ചടങ്ങുകൾ. അവിടുത്തെ കർദ്ദിനാൾമാർ, ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ, സഭാ മേലധ്യക്ഷർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരുക്കർമ്മങ്ങൾ.
ജപ്പാൻ രാജാവിന്റെ പ്രതിനിധി, അംബാസിഡർമാർ തുടങ്ങിയവരുമുണ്ടായിരുന്നു. ആർച്ച്ബിഷപ്പിന്റെ ഭൗതികശരീരവുമായി 19നു വിമാനം പുറപ്പെടും. 21ന് രാവിലെ 9.40ന് കൊച്ചി വിമാനത്താവളത്തിൽ എത്തും. തുടർന്ന് ലിസി ആശുപത്രിയിലേക്കു മാറ്റും. 22ന് രാവിലെ എറണാകുളം അങ്കമാലി അതിരൂപതയുടെ കത്ത്രീഡലായ സെന്റ് മേരീസ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. പിന്നീട് കോക്കമംഗലം ചേന്നോത്ത് വീട്ടിലെത്തിച്ച് അവിടെ നിന്നു പള്ളിയിലേക്ക് എത്തിക്കും. ശുശ്രൂഷകൾക്കു ശേഷം പള്ളിക്കകത്തു പ്രത്യേക കല്ലറയിൽ മൃതദേഹം കബറടക്കും.
ആർച്ച്ബിഷപ് ഡോ.ജോസഫ് ചേന്നോത്തിന്റെ ഭൗതികദേഹം 21 ന് കൊച്ചിയിലെത്തിക്കും
12:46 AM Sep 18, 2020 | Deepika.com