തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ കാര്യത്തിൽ യുക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന മന്ത്രിസഭയിലെ മൂന്നു മന്ത്രിമാർ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കത്തയച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രണ്ടു മന്ത്രിമാരും സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രിയുമാണു കഴിഞ്ഞ ദിവസം യെച്ചൂരിക്കു കത്തയച്ചത്.
പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൗനം പാലിക്കുന്നുവെന്നും ഇങ്ങനെപോയാൽ പാർട്ടിയുടെ ജനപിന്തുണ നഷ്ടപ്പെടുമെന്നും മന്ത്രിമാർ കത്തിൽ പറയുന്നു. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്നാണു യെച്ചൂരിയോടു പാർട്ടി സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വർണക്കടത്തു കേസിൽ മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റു ചോദ്യം ചെയ്തതിനു ജലീലിനെ എൻഐഎയും ചോദ്യം ചെയ്തതു സിപിഎം കേന്ദ്ര നേതൃത്വത്തെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. ജലീലിനെ കേസിൽ പ്രതിസ്ഥാനത്തു ചേർത്താൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരുമെന്നാണു സിപിഎം കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.
ജലീലിന്റെ ഓഫീസുമായി ബന്ധപ്പെട്ടു നേരത്തേ തന്നെ സിപിഎം നേതൃത്വത്തിനു നിരവധി പരാതികൾ ലഭിച്ചിരുന്നു. അപ്പോഴെല്ലാം അദ്ദേഹത്തെ സംരക്ഷിച്ചിരുന്നതു മുഖ്യമന്ത്രിയായിരുന്നു. ഈ മാസം 26-നു ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിവാദങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണു നേതൃത്വം.
എം. പ്രേംകുമാർ
ജലീൽ വിഷയത്തിൽ ഇടപെടണമെന്ന് യെച്ചൂരിയോടു മൂന്നു സിപിഎം മന്ത്രിമാർ
12:19 AM Sep 18, 2020 | Deepika.com